മികച്ച നടൻ ആകാൻ മമ്മൂട്ടിയും പൃഥ്വിരാജും… സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ പ്രഖ്യാപിക്കും

Advertisement

54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി തുടങ്ങിയ പ്രധാന പുരസ്കാരങ്ങള്‍ക്ക് വാശിയേറിയ പോരാട്ടമാണ്.
മികച്ച ചിത്രത്തിനായി ഉള്ളൊഴുക്ക്, ആടുജീവിതം, കാതല്‍ ദ കോര്‍, കണ്ണൂര്‍ സ്ക്വാഡ്, 2018…എവരി വണ്‍ ഈസ് എ ഹീറോ തുടങ്ങിയവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ഈ ചിത്രങ്ങളിലൂടെ ക്രിസ്റ്റോ ടോമി, ബ്ലസ്സി, ജിയോ ബേബി, റോബി വര്‍ഗീസ് രാജ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവര്‍ മികച്ച സംവിധായകരാകാന്‍ മത്സരിക്കുന്നു.
മികച്ച നടനാകാന്‍ കാതലിലെയും കണ്ണൂർ സ്ക്വാഡിലെയും പ്രകടനത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയ മികവിന് പൃഥ്വിരാജും തമ്മിലാണ് കടുത്ത മത്സരമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടി നേരത്തെ ആറുതവണ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്കായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം. വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് രണ്ടു തവണ നേടിയിട്ടുണ്ട്. പാര്‍വതി, ഉര്‍വശി എന്നിവരാണ് മികച്ച നടിക്കായി സജീവ പരിഗണനയിലുള്ളവർ.

Advertisement