ദിയ തിളങ്ങിയത് സ്വർണനൂലിഴ കോർത്ത കാഞ്ചീപുരം സാരിയിൽ; തയാറാക്കാനെടുത്തത് ഒരു മാസം: വില ലക്ഷങ്ങൾ

Advertisement

വധുവായി ദിയ കൃഷ്ണ എത്തിയപ്പോൾ എല്ലാവരുടെയും കണ്ണുടക്കിയത് അവരുടെ വിവാഹ സാരിയിലായിരുന്നു. സ്ഥിരമായി കാണുന്ന പാറ്റേണിൽ നിന്നും വ്യത്യസ്തമായിരുന്നു ദിയയുടെ ബ്രൈഡൽ ലുക്ക്. സ്വർണ നൂലുകൾ കൊണ്ട് നെയ്തതാണ് ദിയയുടെ സാരി. ഒപ്പം സ്റ്റൈൽ ചെയ്തിരിക്കുന്ന ദുപ്പട്ടയും ദിയയെ സാധാരണ ദക്ഷിണേന്ത്യൻ വധുവിൽ നിന്ന് വ്യത്യസ്തയാക്കി.

എപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്ന ദിയ സ്വന്തം വിവാഹ സാരി തിരഞ്ഞെടുത്തതിനെ കുറിച്ച് പ്രതികരിക്കുകയാണ് സാരിയൊരുക്കിയ കോട്ടയം ചങ്ങനാശേരി സ്വദേശി ജോയൽ ജേക്കബ് മാത്യു. അഹാന അടക്കമുള്ള താരകുടുംബത്തിലെ എല്ലാവരുടെയും സാരി ഒരുക്കിയത് ജോയലാണ്.

‘‘നാലു ഗ്രാം ഗോൾഡ് സെറി (പട്ടുനൂൽ) ഉപയോഗിച്ച് നെയ്തിട്ടുള്ള കാഞ്ചീപുരം സിൽക്ക് സാരിയാണ് ദിയയുടേത്. പേസ്റ്റൽ കളറായിരുന്നു ദിയ തിരഞ്ഞെടുത്ത്. സാധാരണ ഹിന്ദു വധുക്കൾ പേസ്റ്റൽ കളർ തിരഞ്ഞെടുക്കാറുണ്ടെങ്കിലും പലപ്പോഴും പിച്ച്, പിങ്ക് നിറങ്ങളാണ് ഉപയോഗിക്കുന്നത്. ഇംഗ്ലിഷ് കളർ തന്നെ വേണമെന്നായിരുന്നു ദിയയുടെ ആവശ്യം. അങ്ങനെ നീല തിരഞ്ഞെടുക്കുകയായിരുന്നു. നീല നിറം മാത്രം വരുമ്പോൾ വധുവിന്റെ മുഖം അൽപം മങ്ങിയ പോലെയാകും. അതുകൊണ്ടു തന്നെ പെട്ടെന്ന് ആളുകൾ നോക്കുമ്പോൾ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും ഒന്ന് ആ സാരിയിൽ വേണമെന്ന് ദിയയ്ക്ക് നിർബന്ധമായിരുന്നു. അങ്ങനെ പേസ്റ്റലിൽ ബോർഡർ കോൺട്രാസ്റ്റ് ചെയ്തു. എന്നാൽ സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ഇത് കോൺട്രാസ്റ്റ് പൈപ്പിങ് ബോർഡറാണ്. സൈലന്റ് ബോർഡറാണെങ്കിലും മുകളിലത്തെ ബോർഡർ ചെറുതും താഴേക്ക് ഡബിൾ ബോർഡറും വരുന്ന രീതിയിലാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ പിന്നീടും സാരി ഹാൻഡ് പ്ലീറ്റഡായി ഉടുക്കാൻ സാധിക്കും.’’– ജോയൽ പറഞ്ഞു.

ഒരുമാസമെടുത്താണ് സാരി തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ‘‘ആദ്യം സിൽക്ക് സാരി നെയ്തെടുത്ത ശേഷം അതിലേക്ക് ഹാൻഡ് വർക്ക് ചെയ്യുകയാണ്. സർദോസി ഹാൻഡ് വർക്കാണ് സാരിയിലേത്. ത്രിഡി (സെമി പ്രഷ്യസ്) സ്റ്റോണ്‍സും ടൂബീഡ്സും നൂലും ഉപയോഗിച്ചുള്ള ത്രീഡി എംബലിഷൻസാണ് നൽകിയിരിക്കുന്നത്.’’ പൂർണമായും കൈകൊണ്ട് നിർമിക്കുന്നതായതിനാൽ സാരിക്ക് രണ്ടുലക്ഷം രൂപ വിലവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിയയുടെ സാരിയിലെ പ്രിന്റും തികച്ചും വ്യത്യസ്തമാണ്. സാധാരണ എല്ലാവരും ഫ്ലോറല്‍ പ്രിന്റാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ പക്ഷികളെ ഇഷ്ടമുള്ളയാളായതിനാൽ ദിയയുടെ സാരിയിൽ ബേർഡി മോട്ടിവ്സാണ് ചെയ്തിരിക്കുന്നത്. സാരിയുടെ ടസൽസ് മാത്രം രണ്ടരയാഴ്ചയെടുത്തു പണിതതാണെന്നും അദ്ദേഹം പറഞ്ഞു. ‘ഉത്തരേന്ത്യനും ദക്ഷിണേന്ത്യനും ചേർന്ന ഒരു ലുക്കായിരുന്നു ദിയയ്ക്ക് ആവശ്യം. അതുകൊണ്ടാണ് ദുപ്പട്ടയും കൂടി ഉൾപ്പെടുത്തി സ്റ്റൈൽ ചെയ്തിരിക്കുന്നത്. സാരിയുടെ ബേസ് കളറിൽ സിൽക്ക് നെറ്റ് മെറ്റീരിയലാണ് വെയ്‌ലിന് ഉപയോഗിച്ചിരിക്കുന്നത്. നീളത്തിലാണ് ദുപ്പട്ട നൽകിയിരിക്കുന്നത്. പക്ഷേ, അത് സ്റ്റൈൽ ചെയ്തിരിക്കുന്നത് അൽപം വ്യത്യാസമായാണ്. ദുപ്പട്ടയുടെ ഒരു വശത്ത് ത്രീഡി എംപ്ലിഷ്മെന്റ് ഹെവിയായി നൽകിയിട്ടുണ്ട്. അത് കാണുന്നതിനായി കയ്യിലേക്ക് എടുത്തു പിടിക്കുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്.’– ജോയൽ പറയുന്നു.

ദിയയുടെ സാരിയിലുള്ള ബേർഡ് മോട്ടിവ്സിലെ പിങ്കിന്റെയും പീച്ചിന്റെയും പല ഷെയ്ഡുകളിൽ നിന്നാണ് അഹാനയുടെയും സിന്ധുകൃഷ്ണയുടെയും സാരികളും ഇഷാനിയുടെയും ഹൻസികയുടെയും ദാവണികളും തയാറാക്കിയിരിക്കുന്നത്. ടിഷ്യൂ കാഞ്ചീപുരം സാരിയാണ് അഹാനയുടേത്. അഹാനയുടെ സാരിക്ക് 60,000 രൂപ വില വരും. ‘ഏകദേശം 100 സാരികൾ അവരെ കാണിച്ചിരുന്നു. ദിയയുടെ സാരി ലഭിച്ചപ്പോൾ തന്നെ അവർക്കിഷ്ടപ്പെട്ടു. തുടർന്നാണ് ബാക്കിയുള്ളവർ തിരഞ്ഞെടുത്തത്.’– ജോയൽ അറിയിച്ചു.

Advertisement