അഭിനയ സാമ്രാട്ട് തിലകന്‍ ഓര്‍മ്മയായിട്ട് 12 വര്‍ഷം

Advertisement

അഭിനയ സാമ്രാട്ട് തിലകന്‍ ഓര്‍മ്മയായിട്ട് 12 വര്‍ഷം. 2012 സെപ്റ്റംബര്‍ 24 നായിരുന്നു, ശബ്ദഗാഭീര്യം കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞത്. 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ ആയിരുന്നു തിലകന്‍ എന്ന സുരേന്ദ്രനാഥ തിലകന്റെ ജനനം.
കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ ആ ‘തിലക’ക്കുറി ഓര്‍മ്മകളുടെ തിരശീലയില്‍ ഒളിമങ്ങാതെ ഇന്നുമുണ്ട്. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതന്‍ നായരും സ്ഫടികത്തിലെ ചാക്കോ മാഷും കാട്ടു കുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികളുടെ ഇടനെഞ്ചില്‍ ഇന്നും തുടിക്കുന്നു.


പി.എസ്.കേശവന്‍-ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ തിലകന്‍ ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂള്‍, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാപ്രവര്‍ത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണല്‍ നാടക സംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1973-ലാണ് തിലകന്‍ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.
നാടകങ്ങളിലൂടെ തന്റെ കലാജീവിതം തുടങ്ങിയ തിലകന്‍, 1956-ല്‍ പഠനം ഉപേക്ഷിച്ച് പൂര്‍ണ്ണസമയ നാടക നടന്‍ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരില്‍ ഒരു നാടക സമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയ യോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവ ഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസില്‍ പ്രത്യേകം അച്ചടിക്കുകയും ചെയ്യും.
മറ്റൊരു അഭിനയ പ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകന്‍ നാടക സംവിധായനത്തിലേക്ക് കടക്കുന്നത്. 1966 വരെ കെ.പി.എ.സിയിലും തുടര്‍ന്ന് കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവര്‍ത്തിച്ചു. അഭിനയരംഗത്ത് അദ്ദേഹം 50-ലേറെ വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു.


1979 ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തിലകന്‍ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 1981-ല്‍ കോലങ്ങള്‍ എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ കള്ളുവര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘സീന്‍ ഒന്ന് – നമ്മുടെ വീട്’. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുന്‍പ്, അദ്ദേഹം അഭിനയിച്ച് പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.


മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്നു 2010-ല്‍ അദ്ദേഹത്തെ അമ്മയില്‍ നിന്നു പുറത്താക്കി. സുകുമാര്‍ അഴീക്കോട് തുടങ്ങി പ്രമുഖര്‍ തിലകനെ പിന്തുണച്ചും അമ്മയുടെ നടപടിയെ വിമര്‍ശിച്ചും രംഗത്തു വന്നിരുന്നു.
2006ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്‌കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്. മുന്‍പ് ഇരകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. 1988-ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്‌കാരവും തിലകനെ തേടി എത്തിയിരുന്നു.
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിലകന്‍ 2012 സെപ്റ്റംബര്‍ 24-ാം തീയതി പുലര്‍ച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 77 -ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രത്തിലേയ്ക്കും തന്നിലെ നടനവൈഭവത്തെ സന്നിവേശിപ്പിച്ച് സ്വയം ആ കഥാപാത്രമായി ജീവിച്ചു കാണിക്കുകയാണ് തിലകന്‍ ചെയ്തത്. അതെല്ലാം എക്കാലത്തും ഓര്‍മിക്കപെടുന്ന രീതിയില്‍ അടയാളപ്പെടുത്താന്‍ തിലകന് കഴിഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here