അമ്മ പറഞ്ഞിട്ടല്ല ഈ വിഡിയോ, അത്രയ്ക്ക് അച്ഛൻ ഉപദ്രവിച്ചു: ബാലയ്ക്കെതിരെ മകൾ

Advertisement

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ. തൻറെ അമ്മക്കെതിരെ ബാല ഉയർത്തുന്ന ആരോപണങ്ങൾ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താൽപ്പര്യമില്ലെന്നും മകൾ വ്യക്തമാക്കി. മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കൽ ചില്ല് കുപ്പി തനിക്കുനേരെ എറിയാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തി. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് തനിക്കൊന്നും സംഭവിക്കാതിരുന്നതെന്നും മകൾ. തൻറെ അമ്മക്കും കുടുംബത്തിനുമൊപ്പം താൻ സന്തോഷവതിയാണെന്നും കുട്ടി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് പെൺകുട്ടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘‘എൻറെ കുടുംബത്തെ മുഴുവൻ ബാധിക്കുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കാൻ പോകുന്നത്. യഥാർത്ഥത്തിൽ എനിക്കിതിനെക്കുറിച്ച് സംസാരിക്കാൻ പോലും താൽപ്പര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സെൻസിറ്റീവായ വിഷയമാണ്. പക്ഷേ എനിക്ക് മടുത്തു. എനിക്ക് എൻറെ അമ്മയും മുഴുവൻ കുടുംബവും ഇങ്ങനെ വിഷമിച്ചിരിക്കുന്നത് കണ്ട് എനിക്ക് മടുത്തു. എൻറെ കുടുംബം അങ്ങനെ തളർന്നിരിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല. അത് കാണുമ്പോൾ എനിക്കും സങ്കടമാണ്. എന്നെയും ഇത് ബാധിക്കുന്നുണ്ട്. സ്കൂളിൽ പോകുമ്പോഴും യൂട്യൂബിൽ നോക്കുമ്പോഴും എന്നെയും എൻറെ അമ്മയേയും പറ്റി വ്യാജ ആരോപണങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ഞാൻ സ്കൂളിൽ പോകുമ്പോൾ എൻറെ സുഹൃത്തുക്കൾ വരെ ചോദിക്കും അവര് പറയുന്നത് സത്യമാണോ ഇവര് പറയുന്നത് സത്യമാണോ എന്നൊക്കെ. എനിക്ക് അതിന് ഉത്തരം പറയാൻ പറ്റുന്നില്ല. സോഷ്യൽ മീഡിയയിൽ പലരും വ്യാജ വാർത്തകൾ നൽകുകയാണ്. എൻറെ അമ്മ മോശക്കാരിയാണെന്നൊക്കെയാണ് പറയുന്നത് അതൊന്നും സത്യമല്ല.

ശരിക്കും ഈ വിഷയം തുടങ്ങുന്നത് എൻറെ അച്ഛനിൽ നിന്നാണ്. അച്ഛൻ കുറേ അഭിമുഖങ്ങൾ നൽകുകയും വിഡിയോ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ്, എന്നെ കാണാത്തതിൽ വിഷമമുണ്ട്, എനിക്ക് സമ്മാനങ്ങൾ അയക്കാറുണ്ട് എന്നൊക്കെ പറഞ്ഞിട്ട്. അതിൽ ഒന്നുപോലും സത്യമല്ല. എൻറെ അച്ഛനെ സ്നേഹിക്കാൻ എനിക്ക് ഒരു കാരണം പോലുമില്ല. അത്രയും എന്നെയും എൻറെ അമ്മയെയും അമ്മാമ്മയെയും ആൻറിയെയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്.

ഞാൻ വളരെ കുഞ്ഞായിരിക്കുമ്പോൾ പോലും അച്ഛൻ മദ്യപിച്ച് വീട്ടിൽ വന്ന് അമ്മയെ തല്ലുമായിരുന്നു. അത് കാണുമ്പോൾ തന്നെ എനിക്ക് ഭയങ്കര വിഷമം ആകും. ഒരു കാരണവുമില്ലാതെയാണ് മദ്യപിച്ച് അമ്മയെ തല്ലിക്കൊണ്ടിരുന്നത്. ഞാൻ കുഞ്ഞല്ലേ എനിക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ. എൻറെ അമ്മയും കുടുംബവും എന്നെ നന്നായി നോക്കുന്നുണ്ട്. എന്നെ ഇതുവരെ തല്ലിയിട്ടില്ല. എപ്പോഴും എന്നെ സപ്പോർട്ട് ചെയ്യാറുണ്ട്. എന്നെ നന്നായി സ്നേഹിക്കുന്ന കുടുംബമാണ്.

അച്ഛൻ പല ഇൻർവ്യൂകളിലും അമ്മയെക്കുറിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ വ്യാജമാണ്. അച്ഛൻ അമ്മയെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്നെയും അമ്മയെയും മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. ഞാൻ കുഞ്ഞായിരിക്കുമ്പോൾ മദ്യപിച്ച് വന്ന് ഒരു ചില്ല് കുപ്പി എൻറെ മുഖത്തേക്ക് എറിയാൻ ശ്രമിച്ചു. അപ്പോൾ അമ്മ ഇല്ലായിരുന്നെങ്കിൽ അത് എൻറെ തലയിൽ തട്ടുമായിരുന്നു. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്. അത്രയും ശാരീരികമായും മാനസികമായും എന്നെ ഉപദ്രവിച്ചിട്ടുണ്ട്.

ഒരു തവണ കോടതിയിൽ നിന്ന് എന്നെ ബലം പ്രയോഗിച്ച് ചെന്നൈയിൽ കൊണ്ടുപോയി. ഒരു മുറിയിൽ എന്നെ പൂട്ടിയിട്ടിട്ട് ഭക്ഷണം പോലും തന്നില്ല. അമ്മയെ വിളിക്കാൻ പോലും സമ്മതിച്ചില്ല. അങ്ങനെയുള്ളവരെയാണ് നിങ്ങൾ വിശ്വസിക്കുന്നത്. അച്ഛൻ പറയുന്നത് മുഴുവൻ നുണയാണ്. അടുത്തിടെ ഒരു ഇൻറർവ്യൂവിൽ അച്ഛൻ പറയുന്നുണ്ടായിരുന്നു എനിക്ക് അച്ഛനെ കാണാൻ അവകാശമില്ലേ എന്ന്. എനിക്ക് അച്ഛനെ അച്ഛൻറെ മുഖം കാണുകയോ സംസാരിക്കുകയോ വേണ്ട. എന്നെ ഇത്രയും ഇഷ്ടമാണെന്ന് പറയുന്ന ആൾ ഒരിക്കലെങ്കിലും എന്നെ വിളിച്ചിട്ടുണ്ടോ. അല്ലെങ്കിൽ ഒരു കത്തോ സമ്മാനമോ എന്തെങ്കിലും അയച്ചിട്ടുണ്ടോ. ഒന്നുമില്ല. ഒരു ഇൻറർവ്യൂവിൽ അച്ഛൻ പറയുന്നുണ്ടായിരുന്നു വയ്യാതിരുന്നപ്പോൾ ഞാൻ അവിടെപ്പോയി ലാപ്ടോപും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടിരുന്നെന്ന്, ഞാൻ എന്തിനാണ് അതൊക്കെ ചോദിക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സാധനവും വേണ്ട. ഞാൻ അവിടെ പോയത് തന്നെ അമ്മ പറഞ്ഞതുകൊണ്ടാണ്. പോകാൻ എനിക്ക് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. എൻറെ അമ്മയെയും എന്നെയും കുടുംബത്തേയും ഒന്ന് വെറുതെ വിടു. ഞാൻ കുടുംബത്തോടൊപ്പം സന്തോഷത്തോടെയാണ് കഴിയുന്നത്. എനിക്ക് നിങ്ങളുടെ സ്നേഹമോ സഹായമോ ഒന്നും വേണ്ട. അതൊരിക്കലും കാണിച്ചിട്ടുമില്ല. ഒന്ന് വെറുതെ വിട്ടാൽ മതി. ഇതിലും കൂടുതൽ എനിക്കൊന്നും പറയാനില്ല.

എന്റെ അമ്മ എന്നെക്കൊണ്ട് നിർബന്ധിപ്പിച്ചിട്ടാണ് ഇങ്ങനെയൊരു വിഡിയോ എടുപ്പിക്കുന്നതെന്ന് നിങ്ങൾ തോന്നുണ്ടാകും. എന്നാൽ എൻറെ അമ്മ ഇവിടെയില്ല. ഇങ്ങനെയാരു വിഡിയോ അമ്മ തന്നെ ഇടണമെന്ന് ഞാൻ അമ്മയോട് പറഞ്ഞതാണ്. എന്നാൽ അമ്മയ്ക്ക് എന്നെ കേസിലേക്കോ ഇങ്ങനെയൊരു വിഷയത്തിലേക്കോ വലിച്ചിടാൻ താൽപ്പര്യമില്ല. എനിക്ക് മടുത്തു. ഞാൻ എൻറെ ഹൃദയത്തിൽ നിന്നാണ് ഇത് പറയുന്നത്. എൻറെ അമ്മയും കുടുംബവും കഷ്ടപ്പെടുന്നത് കണ്ടിട്ടാണ് ഞാൻ ഇത് പറയുന്നത്. അച്ഛൻ ഇത്രയൊക്കെ ചെയ്തിട്ടും അമ്മാമ്മ പറയാറ് അച്ഛനെക്കുറിച്ച് മോശമായിട്ട് ഒന്നും വിചാരിക്കരുത്. അച്ഛന് വേണ്ടി എപ്പോഴും പ്രാർത്ഥിക്കണം എന്നൊക്കെയാണ്. അത്രയും നല്ല ആളുകളാണ് എൻറെ കുടുംബത്തിലുള്ളത്. ഈ വ്യാജ ആരോപണങ്ങൾ നിർത്തു. എനിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപ്പര്യമില്ല.’’

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here