‘എമ്പുരാൻ’ സിനിമക്ക് തെലുങ്കിൽ എന്തിന് ഇത്ര ഹൈപ്പെന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മാസ് മറുപടിയുമായി മോഹൻലാലും സംവിധായകൻ പൃഥ്വിരാജ് സുകുമാരനും. സിനിമയെ ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ‘ഗ്ലോബൽ’ ആയി സ്വീകരിക്കുന്നവരാണ് നമ്മളെന്നും നമുക്ക് ഒരുമിച്ച് മനോഹരമായ സിനിമകൾ സൃഷ്ടിക്കാമെന്നും മോഹൻലാൽ പറഞ്ഞു. സലാർ, കെ.ജി.എഫ് 2 തുടങ്ങിയ തെലുങ്ക് ചിത്രങ്ങൾ മലയാളത്തിൽ വിതരണം ചെയ്തത് തന്റെ നിർമാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. വലിയ കയ്യടികളോടെയാണ് ഇരുവരുടെയും മറുപടികളെ കാണികൾ സ്വീകരിച്ചത്.
“എല്ലാ സ്റ്റേറ്റിലുമുള്ള സിനിമകളെ ഒരുപോലെ സ്വീകരിക്കുന്ന പതിവാണ് നമുക്കുള്ളത്. പുഷ്പയുടെ റിലീസിന് ഞാൻ പോയിരുന്നു. മനോഹരമായ സാഹോദര്യം ഉള്ള മേഖലയാണ് ഫിലിം ഇൻഡസ്ട്രി. ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ നമുക്ക് ഒരുമിച്ച് മനോഹരമായ സിനിമകൾ സൃഷ്ടിക്കാം,” മോഹൻലാൽ പറഞ്ഞു.
ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പൃഥ്വിരാജ് സംസാരിച്ചു തുടങ്ങിയത്. “മാഡം, ഞാൻ ആണ് കേരളത്തിൽ സലാർ വിതരണം ചെയ്തത്, എന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ കെജിഎഫ് 2 വിതരണം ചെയ്തത്. മലയാളം തെലുങ്ക് എന്നിങ്ങനെ ഭാഷാഭേദം ഇല്ലാതെ ഗ്ലോബൽ സിനിമ എന്ന കൺസെപ്റ്റുമായി നമുക്ക് മുന്നോട്ട് പോകാം.” പൃഥ്വിരാജ് പറഞ്ഞു.