ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; വൈറൽ ഹെപ്പറ്റൈറ്റിസ് വീണ്ടും പടരുന്നു, ഒരു മരണം കൂടി,

Advertisement

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണമാണ് ജിഗിന്റേത്. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് ഇന്ന് രാവിലെ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.അഞ്ച് മാസത്തിനിടെ ഏട്ട് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പോത്തുകൽ,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ്
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേർക്കാണ്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ്. വെള്ളിയാഴ്ച മരിച്ച റെനീഷിന്റെ കുടുംബത്തിലെ ഒൻപത് വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചു. ഇതോടെ ചാലിയാർ പ്രദേശത്തെ ചികിത്സ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നിട്ടുണ്ട്.

മഴ തുടങ്ങിയാൽ രോഗവ്യാപനം കൂടുതൽ വേഗത്തിലാവാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. വീടുകയറിയുള്ള ബോധവൽക്കരണം, ക്ലോറിനേഷൻ മുതലായ മുൻകരുതലുകൾ കൈക്കൊള്ളുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ജനുവരി മുതൽ ഇങ്ങോട്ട് 3184 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി.1032 പേരിൽ രോഗം സ്ഥിരീകരിച്ചു.

Advertisement