മൊബൈൽ ഫോൺ തലയിലെ ക്യാൻസറിന് കാരണമാകില്ല, പുതിയ പഠനം

Advertisement

പൊതുവെ കുട്ടികളെ മാതാപിതാക്കൾ പറഞ്ഞ് പേടിപ്പിച്ചിരുന്ന കാര്യമാണ് മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചാൽ ക്യാൻസർ വരുമെന്നത്. എന്നാൽ ഇതിന് തെളിവില്ലെന്നാണ് ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോർട്ട് പ്രകാരം, മൊബൈൽ ഫോണിൻ്റെ ഉപയോഗം തലച്ചോറിലെയും തലയിലെയും ക്യാൻസറിന് കാരണമാകില്ലെന്ന് തെളിഞ്ഞു. വർഷങ്ങളായി മൊബൈൽ ഉപയോഗം ഉണ്ടായിരുന്നവരിലും ഗ്ലിയോമ, ഉമിനീർ ഗ്രന്ഥി മുഴകൾ തുടങ്ങിയ ക്യാൻസറുകളുടെ അപകടസാധ്യത വർദ്ധിക്കുന്നില്ലെന്ന് ഗവേഷകർ കണ്ടെത്തി.

ബ്രെയിൻ ക്യാൻസറോ തലയിലും കഴുത്തിലെയും മറ്റ് ക്യാൻസറുകൾക്ക് മൊബൈൽ ഫോണുമായി ബന്ധമുണ്ടാക്കുന്ന യാതൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് പഠനത്തിൽ പങ്കെടുത്ത കെൻ കരിപ്പിഡിസ് പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗം കുതിച്ചുയർന്നിട്ടുണ്ടെങ്കിലും, ബ്രെയിൻ ട്യൂമർ നിരക്കിൽ മാറ്റം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയുടെ (അർപൻസ) നേതൃത്വത്തിലുള്ള അവലോകനം ഈ വിഷയത്തെക്കുറിച്ചുള്ള 5,000-ത്തിലധികം പഠനങ്ങളാണ് പരിശോധിച്ചത്.

റേഡിയോ തരംഗങ്ങൾ എന്നറിയപ്പെടുന്ന റേഡിയോ ഫ്രീക്വൻസി ഇലക്‌ട്രോമാഗ്നറ്റിക് റേഡിയേഷൻ പുറപ്പെടുവിക്കുന്ന മൊബൈൽ ഫോണുകൾ പോലുള്ള വയർലെസ് സാങ്കേതിക ഉപകരണങ്ങളുടെ പാർശ്വഫലങ്ങളെക്കുറിച്ച് വർഷങ്ങളായി നിരവധി മിഥ്യകൾ പ്രചരിക്കുന്നതിനാൽ ഈ പഠനം ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. ലോകാരോഗ്യ സംഘടനയുടെ ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) 2011-ൽ റേഡിയോ ഫ്രീക്വൻസിയും വൈദ്യുതകാന്തിക മണ്ഡലങ്ങളും ഒരു അർബുദ ഘടകമായി പറഞ്ഞിരുന്നു.

പഠനത്തിൻ്റെ പ്രാധാന്യം
ഗവേഷകർ വിശകലനത്തിനായി 5,060 പഠനങ്ങൾ പരിശോധിച്ചെങ്കിലും കാര്യകാരണബന്ധം അന്വേഷിച്ച 63 എണ്ണം മാത്രമാണ് തിരഞ്ഞെടുത്തത്. റേഡിയോ ഫ്രീക്വൻസി, വൈദ്യുതകാന്തിക വികിരണം എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ക്യാൻസറിന് കാരണമായോ എന്ന് കണ്ടെത്താൻ രൂപകൽപ്പന ചെയ്ത പഠനങ്ങളാണ് പ്രധാനമായും തിരഞ്ഞെടുത്തത്.

മൊബൈൽ ഫോൺ ഉപയോഗവും അർബുദവും തമ്മിൽ മൊത്തത്തിലുള്ള ബന്ധമൊന്നും ഈ അവലോകനത്തിൽ കണ്ടെത്തിയില്ല എന്ന് മാത്രമല്ല, ദീർഘകാല ഉപയോഗവും (10 വർഷമോ അതിൽ കൂടുതലോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക്) ആവൃത്തിയും (വിളിച്ച കോളുകളുടെ എണ്ണം അല്ലെങ്കിൽ ഓരോ കോളിനും ചെലവഴിച്ച സമയവും) ഒരു അപകടസാധ്യതയും വരുത്തുന്നില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

Advertisement