യെവ്ജെനി പ്രിഗോജിൻ സഞ്ചരിച്ച വിമാനാപകടത്തിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

Advertisement

ഇന്നലെ ചന്ദ്രയാൻ -3, ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയ വാർത്തയ്ക്കായുള്ള തിരച്ചിലിലായിരുന്നു ഇന്ത്യക്കാർ. രാജ്യത്തെ ശാസ്ത്ര സമൂഹത്തിൻറെ നേട്ടത്തിൽ രാജ്യമൊട്ടാകെ അഭിമാനം കൊണ്ട നിമിഷം.

എന്നാൽ, അതേ സമയം ലോകമെങ്ങുമുള്ള സാമൂഹിക മാധ്യമങ്ങളിൽ ഒരു വിമാനാപകടത്തിൻറെ വീഡിയോയ്ക്കായുള്ള അന്വേഷണം ആരംഭിച്ചതേയുണ്ടായിരുന്നൊള്ളൂ. അത് മറ്റാരുമായിരുന്നില്ല. റഷ്യയ്ക്കൊപ്പം യുക്രൈൻ അധിനിവേശത്തിൻറെ മുൻനിരയിലുണ്ടായിരുന്ന, പിന്നീട് റഷ്യയ്ക്ക് നേരെ പട നയിച്ച വാഗ്നർ എന്ന കൂലിപ്പട്ടാളത്തിൻറെ തലവൻ യെവ്ജെനി പ്രിഗോജിൻ വിമാനാപകടത്തിൽ മരിച്ചെന്ന വാർത്തയുടെ ദൃശ്യങ്ങളായിരുന്നു.

വടക്കൻ മോസ്‌കോയിൽ നിന്ന് സെൻറ് പീറ്റേഴ്സ് ബർഗിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആ വിമാനാപകടം. വിമാനം റഷ്യൻ സൈന്യം വെടിവെച്ചിട്ടതെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിലെ ആഖ്യാനം. എന്നാലിക്കാര്യം ആരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏഴ് യാത്രക്കാ‍ർക്ക് ഒപ്പം മൂന്ന് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നെന്നും അതിൽ ഒരാൾ യെവ്‍ഗെനി പ്രിഗോഷിൻ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. യെവ്‍ഗെനി പ്രിഗോഷിനൊപ്പം വിശ്വസ്ഥനായ ദിമിത്രി ഉട്കിനും കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യെവ്‍ഗെനി പ്രിഗോഷിൻറെ മരണം റഷ്യ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ഒന്നര വർഷമായി തുടരുന്ന റഷ്യയുടെ യുക്രൈൻ യുദ്ധത്തിനിടെ കഴിഞ്ഞ ജൂണിലാണ് തൻറെ 25,000 ത്തോളം വരുന്ന കൂലിപ്പട്ടാളക്കാരുമായി പ്രിഗോഷിൻ മോസ്കോയ്ക്ക് നേരെ പട നയിച്ചത്. പ്രിഗോഷിൻറെ അപ്രതീക്ഷിത പടനീക്കം റഷ്യയെയും എന്തിന് ലോകത്തെ മൊത്തത്തിൽ ആശങ്കയുടെ മുൾമുനയിൽ നിർത്തി. ഒടുവിൽ പ്രിഗോഷിനെതിരെ ഒരു തരത്തിലുള്ള നടപടികളും ഉണ്ടാകില്ലെന്ന പുടിൻറെ വാഗ്ദാനത്തെ തുടർന്നാണ് പ്രിഗോഷിൻ റഷ്യയിൽ നിന്ന് റഷ്യയുടെ മറ്റൊരു സഖ്യകക്ഷി രാഷ്ട്രമായ ബെലാറുസിലേക്ക് പിന്മാറിയത്. തുടർന്ന് റഷ്യയ്ക്ക് വേണ്ടി ആഫ്രിക്കയിലെ മരുഭൂമികളിൽ പടനീക്കത്തിലാണെന്ന് പ്രിഗോഷിൻ തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പ്രിഗോഷിൻറെ മരണ വാർത്ത പുറത്ത് വന്നത്.

പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ഒരു വിമാനം തകർന്നു വീഴുന്നതിൻറെയും കത്തിയമരുന്ന വിമാനത്തിന് ആയുധധാരികളായ മൂന്നാല് പേർ കാവൽ നിൽക്കുന്നത് പോലെയുള്ള വ്യക്തതയില്ലാത്ത വീഡിയോകൾ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ആകാശത്ത് നിന്നും തീ പിടിച്ച ഒരു വിമാനം വളരെ വേഗത്തിൽ താഴേയ്ക്ക് പതിക്കുന്ന വീഡിയോയാണ് ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ടത്. ഒരു ടവറിൻറെ മുകളിലേക്കാണ് വിമാനം കത്തി വീഴുന്നതെന്ന് തോന്നും. എന്നാൽ ടവറിൽ നിന്ന് ഏറെ അകലെയായി ഒരു തുറസായ പ്രദേശത്താണ് വീമാനം കത്തി വീണത്. വീഡിയോ നിരവധി ആളുകൾ പങ്കുവച്ചു. പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്കെല്ലാം ഇതിനകം ഏതാണ്ട് പത്ത് ലക്ഷത്തോളം കാഴ്ചകളാണ് ലഭിച്ചത്. Concerned Citizen എന്ന ട്വിറ്റർ ഉപയോക്താവ് വിമാനാപകടത്തിൻറെ വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി,’ വാഗ്നർ ലീഡർ യെവ്ജെനി പ്രിഗോഷിൻറെ സ്വകാര്യ ജെറ്റ് വിമാനം ത്വെർ മേഖലയ്ക്ക് മുകളിലൂടെ വെടിവെച്ച് വീഴ്ത്തുന്നത് റഷ്യൻ വ്യോമ പ്രതിരോധസേന ക്യാമറയിൽ പകർത്തിയിട്ടുണ്ട്. പുടിനിൽ നിന്നുള്ള വ്യക്തമായ സന്ദേശം.’