14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തി

Advertisement

ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും കൺസർവേറ്റിവ് പാർട്ടി നേതാവുമായ റിഷി സുനകിന് കനത്ത തിരിച്ചടി. 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നാണ് ഫലസൂചനകൾ.

650 സീറ്റുകളിൽ ലേബർ പാർട്ടി ഇതിനകം 266 സീറ്റുകളിൽ വിജയിച്ചു. റിഷി സുനകിൻ്റെ കൺസർവേറ്റിവ് പാർട്ടിക്ക് 47 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. ലിബറൽ ഡെമോക്രാറ്റ് പാർട്ടി 24 സീറ്റുകളിൽ വിജയിച്ചു. ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡാവി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. യുകെയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാമർ പറഞ്ഞു. ഔദ്യോഗിക ഫലം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുറത്തുവരും.

കീർ സ്റ്റാമർ ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രിസ്ഥാനത്തേക്കെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്‌ച രാവിലെ ഏഴുമുതൽ രാത്രി പത്തുമണിവരെയായിരുന്നു (ഇന്ത്യൻ സമയം) വോട്ടെടുപ്പ് നടന്നത്.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷം നേടുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. 650 സീറ്റുകളുള്ള പാർലമെൻ്റിൽ ലേബർ 410 സീറ്റുകൾ നേടുമെന്നും കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലുള്ള 14 വർഷത്തെ സർക്കാരിന് അന്ത്യം കുറിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. 650 അംഗ പാർലമെൻ്റിൽ 326 സീറ്റുകളാണ് സർക്കാരുണ്ടാക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം