അമിത ജോലിഭാരം; റോബോട്ട് ‘ആത്മഹത്യ’ ചെയ്തു

Advertisement

സൗത്ത് കൊറിയ:
മനുഷ്യര്‍ക്ക് മാത്രമല്ലേ ജോലിഭാരം? റോബോട്ടുകള്‍ക്കും ജോലിഭാരവും സമ്മർദ്ദവുമുണ്ടോ? ജോലിഭാരം താങ്ങാൻ വയ്യാതെ ഒരു റോബോട്ട് ആത്മഹത്യ ചെയ്തുവെന്ന വാർത്ത നിങ്ങൾക്ക് ഞെട്ടലുണ്ടാക്കിയോ? എന്നാൽ അതും സംഭവിച്ചു. ജൂണ്‍ 26ന് ദക്ഷിണ കൊറിയയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗുമി സിറ്റി കൗണ്‍സിലിലെ അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ വരുന്നത്. റോബോട്ടിന്റെ പ്രവർത്തനം അപ്രതീക്ഷിതമായി തകരാറിലാവുകയും ആറര അടി ഉയരമുള്ള പടികളില്‍ നിന്ന് വീഴുകയും തുടർന്ന് പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു.

റോബോട്ട് പടിക്കെട്ടുകളിൽ നിന്ന് വീണത് ചിലപ്പോള്‍ ‘ആത്മഹത്യ’ ആകാം എന്നാണ് സിറ്റി കൗണ്‍സില്‍ അധികൃതര്‍ പറയുന്നത്. വീഴ്ചയ്ക്ക് മുമ്പ് റോബോട്ട് നിന്ന ഇടത്ത് കറങ്ങുന്നത് ഒരു ഉദ്യോ​ഗസ്ഥൻ കണ്ടിരുന്നു. പ്രാദേശിക മാധ്യമങ്ങളിലും സംഭവം റോബോട്ടിന്റെ ‘ആത്മഹത്യ’ എന്ന രീതിയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെയര്‍ റോബോട്ടിക്‌സ് നിർമിച്ച റോബോട്ടാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ബെയര്‍ റോബോട്ടിക്‌സ് റസ്‌റ്റോറന്റുകള്‍ക്ക് വേണ്ടിയുള്ള റോബോട്ടുകള്‍ നിര്‍മിച്ച് ശ്രദ്ധേയമായ കമ്പനിയാണ്.

ഈ റോബോട്ടിനെ 2023 ലാണ് ഒരു സിറ്റി കൗണ്‍സില്‍ ഓഫീസറായി തിരഞ്ഞെടുത്തത്. ഓഫീസിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്നതായിരുന്നു ഈ റോബോട്ട്. കെട്ടിടത്തിന്റെ ഒരു നിലയില്‍ നിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റില്‍ സഞ്ചരിക്കാനും ഇതിന് കഴിവുണ്ടായിരുന്നു.

റോബോട്ട് ആത്മഹത്യ ചെയ്തതിന് പിന്നിൽ ജോലിഭാരമാണെന്നാണ് ദക്ഷിണ കൊറിയയിലെ ഒരു വിഭാഗം പറയുന്നത്. ഓഫീസിലെ മറ്റ് ജീവനക്കാരെ പോലെ തന്നെ ഒമ്പത് മണി മുതല്‍ ആറ് മണി വരെയാണ് റോബോട്ടിനും ജോലി ഉണ്ടായിരുന്നത്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ ഐഡി കാര്‍ഡും റോബോട്ടിന് നൽകിയിരുന്നു. എന്തായാലും സംഭവം ദൗർഭാ​ഗ്യകരം തന്നെ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.

Advertisement