ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരികെയെത്തുക 2025ൽ

Advertisement

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരികെയെത്തുക 2025ല്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌പേസ് എക്‌സിന്റെ പേടകത്തിലായിരിക്കും മടക്കം. 2025 ഫെബ്രുവരിയിലായിരിക്കും സ്‌പേസ് എക്‌സ് ഇരുവരുമായി ബഹിരാകാശനിലയത്തില്‍ നിന്നും യാത്ര തിരിക്കുക. നാസ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ തന്നെ സ്‌പേസ് എക്‌സിന്റെ പേടകത്തിലാവും ഇരുവരും മടങ്ങുകയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായിരുന്നില്ല.

സ്റ്റാര്‍ലൈനറിലുള്ള യാത്ര അപകടം നിറഞ്ഞതാണെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. സുരക്ഷക്കാണ് ഞങ്ങള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് സുനിത വില്യംസിന്റേയും വില്‍മോറിന്റേയും ദൗത്യം 2025 ഫെബ്രുവരി വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ സ്‌പേസ് എക്‌സിന്റെ പേടകത്തില്‍ ഇരുവര്‍ക്കും മടങ്ങാനാകുമെന്നും നാസ പ്രതീക്ഷ പ്രകടിപ്പിച്ചു.

ജൂണ്‍ അഞ്ചിന് എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിത വില്യംസും വില്‍മോറും ബഹിരാകാശനിലയത്തിലെത്തിയത്. തുടര്‍ന്ന് പേടകത്തിന്റെ തകരാര്‍ മൂലം ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. ബഹിരാകാശനിലയത്തിലേക്കുള്ള യാത്രക്കിടയില്‍ തന്നെ സ്റ്റാര്‍ലൈനില്‍ തകരാറുകള്‍ കണ്ടെത്തിയിരുന്നു. ഹീലിയം ചോര്‍ച്ച ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്.

Advertisement