രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മൊബൈലും ടിവിയും വിലക്കി ഉത്തരവ്; മാതാപിതാക്കൾക്ക് കർശന നിർദ്ദേശം

Advertisement

ജനിച്ചു വീഴുന്ന കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയയിൽ അക്കൗണ്ടുള്ള കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. മൊബൈലിലോ ടിവിയിലോ കാർട്ടൂൺ കണ്ടാൽ മാത്രം ഭക്ഷണം ഇറങ്ങുന്ന കുഞ്ഞുങ്ങളുമുണ്ട്.

എന്നാൽ, ഇമ്മാതിരി പരിപാടിയൊന്നും ഇനിയങ്ങോട്ട് വേണ്ടെന്ന കർശന ഉത്തരവ് ഇറക്കിയിരിക്കുകയാണ് സ്വീഡൻ. രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളെ യാതൊരു കാരണവശാലും മൊബൈൽ ഫോണോ ടെലിവിഷനോ ഒരു തരത്തിലുള്ള ഡിജിറ്റൽ സ്ക്രീനുകളോ കാണിക്കരുതെന്നാണ് മാതാപിതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കുട്ടികളുടെയിടയിൽ സ്ക്രീൻ ഉപയോഗം അമിതമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിർദ്ദേശം സ്വീഡൻ പുറത്തിറക്കിയിരിക്കുന്നത്. സ്ക്രീൻ ഉപയോഗം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ നിർബന്ധമായും ടെലിവിഷൻ, മൊബൈൽ ഫോൺ തുടങ്ങിയ സ്ക്രീനുകളിൽ നിന്ന് പൂർണമായും മാറ്റി നിർത്തണമെന്നും രാജ്യത്തെ പൊതു ആരോഗ്യ ഏജൻസി വ്യക്തമാക്കുന്നു.

രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് മാത്രമല്ല ഈ സ്ക്രീൻ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് പ്രായത്തിലുള്ള കുട്ടികൾക്കും കൗമാരപ്രായക്കാർക്കും വ്യക്തമായ അതിർവരമ്പ് നിശ്ചയിച്ചിട്ടുണ്ട്. സ്വീഡനിലെ പൊതു ആരോഗ്യ ഏജൻസിയുടെ നിർദ്ദേശം അനുസരിച്ച് രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ സമയം ഒരു മണിക്കൂറിൽ കൂടുതലാകരുതെന്നും നിർദ്ദേശമുണ്ട്. ആറ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ മാത്രമായിരിക്കണം സ്ക്രീൻ സമയം. പതിമൂന്നു വയസുമുതൽ 18 വയസു വരെ പ്രായമുള്ള കൗമാരക്കാർക്ക് സ്ക്രീൻ സമയം രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ മാത്രമായിരിക്കണം. ഒരിക്കലും മൂന്നു മണിക്കൂറിൽ കൂടുതൽ സ്ക്രീൻസമയം ഈ പ്രായപരിധിയിൽ ഉള്ളവർക്ക് ഉണ്ടാകാൻ പാടില്ല.

കുട്ടികളുടെയിൽ സ്ക്രീൻ ഉപയോഗം കൂടുന്നത് കുറയ്ക്കുന്നതിനു വേണ്ടിയാണ് പുതിയ മാർഗനിർദ്ദേശങ്ങളെന്ന് സ്വീഡിഷ് സർക്കാർ വ്യക്തമാക്കി. സ്ക്രീൻ സമയം കുറയ്ക്കുക മാത്രമല്ല കുട്ടികളുടെ ശീലങ്ങൾ കൂടി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്വീഡിഷ് സർക്കാർ പുതിയ നടപടിയുമായി എത്തുന്നത്. ഉറക്കസമയത്തിന് മുമ്പ് സ്ക്രീൻ സമയം നിയന്ത്രിക്കണമെന്നും നിർദ്ദേശമുണ്ട്. മികച്ച ഉറക്കം കുട്ടികൾക്ക് ലഭിക്കുന്നതിന് രാത്രിയിൽ കുട്ടികളുടെ കിടപ്പുമുറിയിൽ നിന്ന് ഫോണുകളും മറ്റും മാറ്റണമെന്നും നിർദ്ദേശത്തിലുണ്ട്.

പതിമൂന്ന് വയസിനും 16 വയസിനും പ്രായമുള്ള സ്വീഡനിലെ കൗമാരക്കാർ ദിവസം ആറര മണിക്കൂറോളമാണ് മൊബൈൽ ഫോണിലും ടിവിയിലുമായി ചെലവഴിക്കുന്നത്. ഇത്രയധികം സ്ക്രീൻ സമയം കുട്ടികളെ കുടുംബാംഗങ്ങളുമായി ഇടപെടുന്നതിൽ നിന്നും ശാരീരിക വ്യായാമം ചെയ്യുന്നതിൽ നിന്നും അകറ്റുന്നു. സ്ക്രീൻ സമയം അമിതമാകുന്നതിനാൽ മിക്ക കുട്ടികൾക്കും മികച്ച ഉറക്കവും ലഭിക്കുന്നില്ല. അമിതമായ സ്ക്രീൻ ഉപയോഗം കുട്ടികളെ ഉറക്കക്കുറവിലേക്കും വിഷാദത്തിലേക്കും നയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വീഡൻ സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

Advertisement