‘ഇറാൻ വലിയ വില നൽകേണ്ടി വരും’: ജാഫയിൽ മരണം ആറായി, മധ്യപൂർവദേശത്ത് യുദ്ധഭീതി

Advertisement

ജറുസലം: ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ‘‘ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കും. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല. ഈ തെറ്റിന് ഇറാൻ വലിയ വില നൽകേണ്ടി വരും’’– നെതന്യാഹു പറഞ്ഞു. അനന്തരഫലങ്ങൾ ഇറാൻ ഉടൻ അനുഭവിക്കുമെന്നും പ്രതികരണം. സംഭവം വേദനാജനകമെന്നും ഇസ്രയേലിന്റെ യുഎൻ പ്രതിനിധി പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ടെൽ അവീവിന് സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ മരണം ആറായി. പത്തു പേർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. പ്രത്യാക്രമണത്തിൽ പൊലീസ് രണ്ട് തോക്കുധാരികളെയും വധിച്ചു. നിലവിൽ ആശങ്കയില്ലെന്നും മലയാളികൾ അടക്കം സുരക്ഷിതരാണെന്നുമാണ് വിവരം. താൽക്കാലികമായി അടച്ച ഇസ്രയേൽ വ്യോമപാത തുറന്നു. വെടിനിർത്തൽ അനിവാര്യമെന്ന് യുഎൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു.

ഇസ്രയേലിനെതിരെ ഇറാൻ ബാലസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിനു പിന്നാലെ ലബനൻ തെരുവിൽ ആഹ്ളാദ പ്രകടനം നടന്നിരുന്നു. ബെയ്റൂട്ടിൽ ആളുകൾ പടക്കങ്ങൾ പൊട്ടിച്ചാണ് ഇറാന്റെ ആക്രമണത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിരുന്നു. ‘‘ഇത് ഇസ്രയേലിനെതിരെയുള്ള ശക്തമായ പ്രതികരണമാണ്. തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. യഥാക്രമം എല്ലാം നടപ്പാക്കി. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരപ്രവർത്തനങ്ങളോടുള്ള ഇറാന്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിത്. സയണിസ്റ്റ് ഭരണകൂടം പ്രതികരിക്കാനോ കൂടുതൽ ദ്രോഹപ്രവർത്തനങ്ങൾ നടത്താനോ ധൈര്യപ്പെടുകയാണെങ്കിൽ, തുടർന്നും പ്രതികരണം ഉണ്ടാകും’’ – ഇറാൻ വ്യക്തമാക്കി. യുഎസിനും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഏതെങ്കിലും ശത്രുതാപരമായ നടപടികളിൽ അമേരിക്ക ഇടപെടുകയോ എന്തെങ്കിലും ബോംബിങ് പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്താൽ, ഇറാഖിലെയും പ്രദേശത്തെയും എല്ലാ അമേരിക്കൻ താവളങ്ങളും ലക്ഷ്യമിടുമെന്നായിരുന്നു യുഎസിനുള്ള മുന്നറിയിപ്പ്.

ഇറാനെതിരെയുള്ള പ്രതിരോധത്തിൽ ഇസ്രയേലിനു പിന്തുണ നൽകാൻ യുഎസ് സൈന്യത്തോടു പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ഇസ്രയേലിനു പിന്തുണയുമായി മധ്യപൂർവദേശത്ത് യുഎസിനു 40,000 സൈനികരാണുള്ളത്. രണ്ടാഴ്ചയിലേറെയായി തുടരുന്ന കനത്ത ബോംബാക്രമണങ്ങൾക്കു പിന്നാലെ, ഇന്നലെ തെക്കൻ ലബനനിൽ തങ്ങളുടെ കമാൻഡോകൾ പ്രവേശിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറാന്റെ ആക്രമണം. ലബനൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here