വാഷിങ്ടൻ; രാജ്യാന്തര വ്യാപാരത്തിൽ യുഎസ് ഡോളർ ഒഴിവാക്കി സ്വന്തം കറൻസിക്കു ശ്രമിച്ചാൽ ഉൽപന്നങ്ങൾക്കു യുഎസ് 100% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഇന്ത്യയടങ്ങുന്ന ഒൻപതംഗ ബ്രിക്സ് രാജ്യങ്ങൾക്കു വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്. ഡിസംബറിൽ തെരഞ്ഞെടുപ്പിൽ ജയിച്ചയുടൻ നടത്തിയ പ്രഖ്യാപനം ഇന്നലെയും ആവർത്തിച്ചു. ബ്രിക്സ് കറൻസി നീക്കം നടത്തുന്ന രാജ്യങ്ങൾ ഇറക്കുമതിത്തീരുവയ്ക്കു ‘ഹലോ’ പറയുക, യുഎസ് വിപണിയോടു ‘ഗുഡ്ബൈ’യും– ട്രംപ് വ്യക്തമാക്കി.
ഡോളറിനു പകരം മറ്റൊരു കറൻസി സ്വീകരിക്കാൻ ആലോചനയില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വന്തം കറൻസി കൊണ്ടുവരാൻ പദ്ധതിയില്ലെന്നും ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ചു നടത്തുന്ന പൊതുനിക്ഷേപ പദ്ധതികളാണു ലക്ഷ്യമിടുന്നതെന്നും റഷ്യ ഇന്നലെ വ്യക്തമാക്കി.
ഡിസംബറിൽ ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെ ഏഷ്യൻ കറൻസികളുടെ മൂല്യം ഇടിഞ്ഞിരുന്നു.
ട്രംപിന്റെ മറ്റു പ്രഖ്യാപനങ്ങൾ:
∙ ജന്മാവകാശ പൗരത്വം എടുത്തുകളഞ്ഞ തീരുമാനത്തിനെതിരെ സിയാറ്റിൽ കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീൽ നൽകും.
∙ കാനഡയ്ക്കും മെക്സിക്കോയ്ക്കും ഇന്നു മുതൽ 25% ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തും. ചൈനയ്ക്കെതിരെയും സമാന ചുങ്കം പരിഗണനയിൽ.