സൗദി അറേബ്യയില്‍ മലയാളിയെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കി

Advertisement

സൗദി അറേബ്യയില്‍ മലയാളിയെ തലക്കടിച്ചു കൊലപ്പെടുത്തി അയാള്‍ ജോലി ചെയ്തിരുന്ന മിനി സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിച്ച രണ്ട് പ്രതികളുടെ വധശിക്ഷ റിയാദില്‍ നടപ്പാക്കി. ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മെന്റപുരക്കല്‍ സിദ്ദിഖിനെ (അന്ന് 45 വയസ്) കൊലപ്പെടുത്തി കടകൊള്ളയടിച്ച കേസിലെ പ്രതികളായ സൗദി പൗരന്‍ റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ് അല്‍ശഹ്റാനി, യമനി പൗരന്‍ അബ്ദുല്ല അഹമ്മദ് ബാസഅദ് എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. രണ്ടുപേര്‍ കടയില്‍ കയറി തലയിലും കൈകാലുകളിലും വെട്ടിപരിക്കേല്‍പ്പിച്ച് വാഹനത്തില്‍ കയറിപോയതായി സിദ്ദിഖ് മരണത്തിന് മുമ്പ് പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ദൃശ്യത്തില്‍ പതിഞ്ഞ കാറിന്റെ നമ്പറില്‍നിന്ന് വാഹന ഉടമയെ കണ്ടെത്തുകയായിരുന്നു. ഇതാണ് പ്രതികളിലേക്ക് എത്തിച്ചത്.
ശനിയാഴ്ച രാവിലെ റിയാദില്‍ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2017 ജുലൈ 21നായിരുന്നു കേസിനാസ്പദമായ സംഭവം. 20 വര്‍ഷമായി റിയാദ് അസീസിയ എക്‌സിറ്റ് 22ലെ ഒരു മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു സിദ്ദിഖ്. കവര്‍ച്ചാശ്രമത്തിനിടെയാണ് കടയില്‍ തനിച്ചായിരുന്ന സിദ്ദിഖിനെ പ്രതികള്‍ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ സിദ്ദിഖിനെ ആെശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here