‘യുദ്ധകുറ്റവാളി നെതന്യാഹു ഇവരെ കൊന്നു’: ഹമാസ് തടവിൽ കൊല്ലപ്പെട്ട 4 ബന്ദികളുടെ മൃതദേഹം ഇസ്രയേലിന് കൈമാറി

Advertisement

ടെൽ അവീവ്: ഹമാസ് തടവിലിരിക്കെ കൊല്ലപ്പെട്ട നാല് ബന്ദികളുടെ മൃതദേഹം ഇസ്രയേലിന് കൈമാറി. 32കാരിയായ ഷിരി ബിബാസ്, ഇവരുടെ മക്കളായ ഒൻപതു മാസം പ്രായമുള്ള മകൻ ഫിർ, നാലു വയസുകാരൻ ഏരിയൽ എന്നിവരുടെയും 83കാരനായ ഓദീദ് ലിഫ്ഷിറ്റ്സിന്റെയും മൃതദേഹങ്ങളാണ് കൈമാറിയത്. ഹമാസ് തടവിലായവരുടെ ദുരിതങ്ങളുടെ പ്രതീകമായിരുന്നു ബിബാസ് കുടുംബം. ഖാൻ യൂനിസിൽ വച്ച് റെഡ് ക്രോസ് അധികൃതരാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്.

തുടർന്ന് മൃതദേഹങ്ങൾ ഇസ്രയേൽ സൈന്യത്തിനു കൈമാറി. വികാരനിർഭയരായി കാത്തുനിന്ന ജനക്കൂട്ടത്തെ സാക്ഷി നിർത്തിയാണ് മൃതദേഹങ്ങൾ കൈമാറിയത്. ‘യുദ്ധക്കുറ്റവാളി നെതന്യാഹുവും അയാളുടെ നാത്‌സി സൈന്യവും സയണിസ്റ്റ് യുദ്ധവിമാനങ്ങളിൽനിന്ന് മിസൈൽ വർഷിച്ച് ഇവരെ കൊന്നു’ എന്നെഴുതിയ പോസ്റ്ററും ഹമാസ് ഉയർത്തി. മൃതദേഹങ്ങൾ പരിശോധനകൾക്കായി അബു കബീർ നാഷനൽ സെന്റർ ഫോർ ഫൊറൻസിക് മെഡിസിനിലേക്ക് മാറ്റി.

ഇസ്രയേലിന്റെ ഹൃദയം കീറിമുറിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പ്രതികരിച്ചു. ‘‘കഠിന വേദനയെന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഞങ്ങളുടെ ഹൃദയം, ഞങ്ങളുടെ മുഴുവൻ രാജ്യത്തിന്റെയും ഹൃദയമാണ് കീറിമുറിക്കപ്പെട്ടത്. ഇസ്രയേലിനുവേണ്ടി ഞാൻ തലകുനിച്ച് ക്ഷമ ചോദിക്കുന്നു. ആ ഭയാനക ദിവസം നിങ്ങളെ സംരക്ഷിക്കാൻ കഴിയാതിരുന്നതിൽ..നിങ്ങളെ സുരക്ഷിതരായി വീട്ടിൽ തിരിച്ചെത്തിക്കാൻ കഴിയാതിരുന്നതിൽ’’–ഹെർസോഗ് പ്രസ്താവനയിൽ പറഞ്ഞു.

2023 ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിലാണ് ബിബാസ് കുടുംബം ഉൾപ്പെടെയുള്ളവരെ ഹമാസ് ബന്ദിയാക്കി ഗാസയിലേക്ക് കടത്തിയത്. ഇതിൽ ഷിറിയുടെ ഭർത്താവ് യാർദെൻ ബിബാസിനെ 484 ദിവസത്തിനുശേഷം വിട്ടയച്ചിരുന്നു. ഷിറിയും മക്കളും ഇസ്രയേൽ മിസൈലാക്രമണത്തിൽ 2023 നവംബറിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാൽ ഇതിനുള്ള തെളിവുകളൊന്നും നൽകിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here