ഭക്ഷ്യ വസ്തുക്കളെത്തിയിട്ട് 12 ദിവസം പിന്നിട്ടു, ​ഗാസ കൊടും പട്ടിണിയിലേക്കോ, മയമില്ലാതെ ഇസ്രായേൽ

Advertisement

കെയ്റോ: ​ഗാസയിൽ ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിയിട്ട് 12 ദിവസം പിന്നിട്ടതായി റിപ്പോർട്ട്. ഇസ്രായേൽ-​ഹമാസ് വെടിനിർത്തൽ ചർച്ച ദോഹയിൽ പുരോ​ഗമിക്കവെയാണ് ഇസ്രായേൽ ​ഗാസക്ക് മേൽ ഉപരോധമേർപ്പെടുത്തിയതും ട്രക്കുകൾ തടയാൻ ആരംഭിച്ചതും. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ, ഇന്ധനത്തിന്റെ വിതരണവും തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ വഴങ്ങിയിട്ടില്ല. യുദ്ധകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയതെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ, ആരോപണങ്ങൾ ഇസ്രയേൽ നിഷേധിച്ചു. ആദ്യഘട്ട വെടിനിർത്തൽ കരാർ അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ​ഗാസയെ ഉപരോധിച്ചത്. രണ്ടാം വെടിനിർത്തൽ കരാറിന് ഇസ്രായേൽ മുന്നോട്ടുവെച്ച പല ഉപാധികളും ഹമാസ് അം​ഗീകരിച്ചിരുന്നില്ല. അതിനിടെ, ഗാസയിൽനിന്ന് ആരും പലസ്തീൻകാരെ പുറത്താക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

അയർലൻഡ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഗാസയിൽനിന്നു പലസ്തീൻകാരെ ഒഴിപ്പിക്കുമെന്ന നിലപാട് ട്രംപ് തിരുത്തിയത്. ട്രംപിന്റെ പുതിയ നിലപാടിനെ ഹമാസ് സ്വാഗതം ചെയ്തു.

ഗാസയില്‍ വൈദ്യുതി വിതരണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ വൈദ്യുതി മന്ത്രി അറിയിച്ചിരുന്നു. വൈദ്യുതി വിതരണം എത്രയും പെട്ടന്ന് നിര്‍ത്തി വെക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി മന്ത്രി എലി കോഹന്‍ പറഞ്ഞു. യുദ്ധത്തില്‍ പൂര്‍ണമായി തകര്‍ന്ന ഫലസ്തീനിലേക്കുള്ള എല്ലാ സഹായങ്ങളും ഒരാഴ്ചയായി ഇസ്രയേല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് വൈദ്യുതി വിഛേദിക്കാനുളള അനുമതിയില്‍ എലി കോഹന്‍ ഒപ്പുവെച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here