വാഷിങ്ടൻ: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന നടത്തിയ വ്യോമാക്രണങ്ങളിൽ 23 മരണം. നിരവധി പേർക്ക് പരുക്കേറ്റു. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. വാണിജ്യ കപ്പലുകൾക്കു നേരെ ആക്രമണം നടത്തുന്ന ഹൂതികളെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ചെങ്കടലിലെ കപ്പലാക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ദുരന്തമാണു കാത്തിരിക്കുന്നതെന്നും ട്രംപ് ഹൂതികൾക്കു മുന്നറിയിപ്പ് നൽകി. ഹൂതികൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു. ട്രംപ് രണ്ടാം തവണ പ്രസിഡന്റ് ആയ ശേഷം പശ്ചിമേഷ്യയിൽ യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്.
2023 നവംബർ മുതൽ കപ്പലുകളെ ലക്ഷ്യമാക്കി നൂറിലധികം ആക്രമണങ്ങൾ ഹൂതികൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകൾ ഉൾപ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ വിശദീകരണം. ഹൂതികളെ മുൻനിർത്തി യുഎസിനെ ഭീഷണിപ്പെടുത്തിയാൽ തുടർന്നുള്ള ഭവിഷ്യത്തുകൾക്ക് ഇറാൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായി ആണവ കരാറിനെക്കുറിച്ചു ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്.
അതേസമയം, യുഎസ് നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അൽ മസിറ ചാനലിലൂടെ ഹൂതികൾ അറിയിച്ചു. യുഎസിന്റെയും ഇസ്രയേലിന്റെയും പതാകയേന്തിയ വാണിജ്യ കപ്പലുകളെയാണ് ലക്ഷ്യമിടുമെന്നും ഹൂതികളുടെ നേതാവ് അബ്ദുൽ മാലിക് അൽ ഹൂതി പറഞ്ഞു.