വാഷിങ്ടൺ: അമേരിക്കയിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥിയെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള തീരുമാനം തടഞ്ഞ് കോടതി. ഹമാസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഗവേഷക വിദ്യാർത്ഥിയായ ഡോ. ബദർ ഖാൻ സൂരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബദർ ഖാൻ ഒരു ഇന്ത്യൻ പൗരനാണ്. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് പിന്തുണ നൽകുന്ന ബദർ ഖാൻറെ അറസ്റ്റ് അദ്ദേഹത്തെ നിശബദമാക്കാനും അടിച്ചമർത്താനും വേണ്ടിയുള്ളതാണെന്നും അതുകൊണ്ടുതന്നെ ബദർ ഖാൻ സൂരിയെ മോചിപ്പിക്കണമെന്നും അദ്ദേഹത്തിൻറെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കോടതിയിൽ നിന്ന് ഇനിയൊരു ഉത്തവ് ഉണ്ടാകുന്നത് വരെ ബദർ ഖാനെ രാജ്യത്ത് നിന്ന് പുറത്താക്കാരുതെന്ന് വെർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി പട്രീഷ്യ ടോളിവർ ഉത്തരവിട്ടു.
ബദർ ഖാൻ സൂരിയുടെ അറസ്റ്റിനെ തുടർന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ അദ്ദേഹത്തെ നാടുകടത്താനുള്ള നീക്കം തടയണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഒരാളെ അയാളുടെ രാഷ്ട്രീയ വീക്ഷണത്തിൻറെയും നിലപാടുകളുടെയും പേരിൽ വീട്ടിൽ നിന്നും വലിച്ചിറക്കി തടങ്കലിൽ പാർപ്പിക്കുന്നത് എതിർ സ്വരങ്ങളെ നിശബ്ദമാക്കാനുള്ള ട്രംപിൻറെ ശ്രമങ്ങളുടെ ഭാഗമാണ് എന്ന് സിവിൽ ലിബർട്ടീസ് യൂണിയൻ പ്രതികരിച്ചു.
‘ഡോ. ബദർ ഖാൻ സൂരി ഏതെങ്കിലും നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി അറിയില്ല. അദ്ദേഹത്തെ തടങ്കലിലാക്കിയതിന് കാരണം ആരും വിശദീകരിച്ചിട്ടില്ല. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലെയും സമാധാനംപുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണം നടത്താനാണ് ബദർ ഖാൻ എന്ന ഇന്ത്യൻ പൗരൻ അമേരിക്കയിലെത്തിയത്’ എന്ന് ജോർജ് ടൗൺ യൂണിവേഴ്സിറ്റി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.