എച്ച്‌3എൻ8 പക്ഷിപ്പനി ആദ്യമായി മനുഷ്യനിൽ; ചൈനയിൽ സ്ഥിരീകരിച്ചു

Advertisement

ബീജിം​ഗ്: ലോകത്തെ, മനുഷ്യരിലുള്ള ആദ്യത്തെ എച്ച്‌3എൻ8 പക്ഷിപ്പനി കേസ് ചൈനയിൽ റിപ്പോർട്ട് ചെയ്തു.

ആദ്യമായാണ് എച്ച്‌3എൻ8 മനുഷ്യരിൽ റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് ഹെൽത്ത് അതോറിറ്റി തന്നെയാണ് ചൊവ്വാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. സെൻട്രൽ ഹെനാൻ പ്രവിശ്യയിലുള്ള നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ അഞ്ചാം തീയതി പനിയും മറ്റ് രോഗലക്ഷണങ്ങളും കാരണം കുട്ടി ചികിത്സ തേടുകയായിരുന്നു.

വീട്ടിൽ വളർത്തിയിരുന്ന കോഴികളും കാക്കകളുമായി കുട്ടി അടുത്ത സമ്പർക്കം പുലർത്തിയിരുന്നതായി ഹെൽത്ത് അതോറിറ്റി പറഞ്ഞു. എന്നാൽ ഇത് പകരാനും പടർന്ന് പിടിക്കാനുമുള്ള സാധ്യത കുറവാണെന്നും അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ക്ലോസ് കോൺടാക്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാഷണൽ ഹെൽത്ത് കമ്മീഷൻ പ്രതികരിച്ചത്.

നേരത്തെ കുതിര, പട്ടി, പക്ഷികൾ, സീൽ എന്നീ മൃഗങ്ങളിലായിരുന്നു വകഭേദം കണ്ടെത്തിയിരുന്നത്. പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങൾ നേരത്തെ തന്നെ ചൈനയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം എച്ച്10എൻ3 വകഭേദവും ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തത് ചൈനയിലായിരുന്നു.

Advertisement