പിഎസ്‍സി ചോദ്യപേപ്പർ ചോർത്തിയ കേസ്; ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം കോടതി മടക്കി

Advertisement

തിരുവനന്തപുരം: പിഎസ്‍സി ചോദ്യപേപ്പർ ചോർത്തിയ കേസിൽ പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം കോടതി മടക്കി. രേഖകളിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്. രേഖകളിൽ കൂടുതൽ വ്യക്തത വേണമെന്ന് കോടതി നേരത്തെയും നിർദേശിച്ചിരുന്നു. അടുത്തയാഴ്ച കുറ്റപത്രം സമർ‌പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. രേഖകൾ പരിശോധിച്ചശേഷം കുറ്റപത്രം ഫയലിൽ സ്വീകരിക്കും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായ ആർ.ശിവരഞ്ജിത്ത്, എ.എൻ.നസീം, പി.പി.പ്രണവ്, പരീക്ഷാ സമയത്ത് ഫോണിലൂടെ സന്ദേശങ്ങൾ നൽകിയ സിവിൽ പൊലീസ് ഓഫിസർ ഗോകുൽ, കല്ലറ സ്വദേശി സഫീർ എന്നിവരാണ് പ്രതികൾ. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്ററെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, കുറ്റകരമായ ഗൂഢാലോചന എന്നിവയുൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സ്മാർട്ട്‌വാച്ച്, ഇയർഫോൺ തുടങ്ങിയവ ഉപയോഗിച്ചു നടത്തിയ തട്ടിപ്പിൽ സൈബർ നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

2019ൽ സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയെന്നാണ് കേസ്. 2019ൽ യൂണിവേഴ്സിറ്റി കോളജിൽ നടന്ന കത്തിക്കുത്തിൽ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്ത് ഉൾപ്പെട്ടതോടെയാണ് ചോദ്യപേപ്പർ ചേർന്നെന്ന സംശയം ഉണ്ടായത്. സ്മാർട് വാച്ച് ഉപയോഗിച്ച് ചോദ്യപേപ്പർ പുറത്തേക്ക് അയച്ച് ഉത്തരം വരുത്തി എഴുതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Advertisement