ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനു മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം

Advertisement

വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനു മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. കോട്ടയം കുടയംപടി സ്വദേശി കെസി ബിനുവിന്റെ (50) മുതദേഹവുമായാണു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. കര്‍ണാടക ബാങ്കിന്റെ കോട്ടയം നാഗമ്പടത്തെ ശാഖയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.
രണ്ട് മണിക്കൂറോളം നേരമാണ് ഭാര്യയും മക്കളും മൃതദേഹവുമായി ബാങ്കിന് മുന്നില്‍ സമരം ചെയ്തത്. ജില്ലാ പൊലീസ് മേധാവി എത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു.
ബാങ്കിനു മുന്നിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. ബാങ്കിന് നേരെ സമരക്കാര്‍ കല്ലെറിയുകയം ചെയ്തു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉള്‍പ്പെടെ നിലത്തുവീണു. ഇത്തരത്തിലുള്ള സ്വകാര്യ ബാങ്കുകള്‍ക്ക് എതിരെ പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് ജെയ്ക്ക് പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും സമരത്തിനായി നാഗമ്പടത്ത് എത്തി. സംഘര്‍ഷത്തെ തുടര്‍ന്നു റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Advertisement