സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയൽ സമരം നാളെ

Advertisement

തിരുവനന്തപുരം:
അഴിമതി രാഷ്ട്രീയ വിഷയമാക്കി സംസ്ഥാന സർക്കാരിനെതിരെ നാളെ യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് ഉപരോധം. രാവിലെ ആറ് മണി മുതൽ പ്രവർത്തകർ സെക്രട്ടേറിയറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉപരോധ സമരം കണക്കിലെടുത്ത് രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. എഐ ക്യാമറ അഴിമതി അടക്കം മുൻനിർത്തി മെയ് 20നും യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തിയിരുന്നു.

ആദ്യ സമരം കഴിഞ്ഞ് അഞ്ച് മാസം പൂർത്തിയാകുമ്പോാണ് അഴിമതി വിഷയങ്ങൾ ഉയർത്തിയുള്ള രണ്ടാം സമരം. രാവിലെ ആറ് മുതൽ സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളിൽ മൂന്നെണ്ണം പൂർണമായി ഉപരോധിക്കും. കന്റോൺമെന്റ് ഗേറ്റ് ഉപരോധിക്കാൻ പോലീസ് അനുവദിക്കില്ല. തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് മെയിൻ ഗേറ്റിൽ ആദ്യമെത്തുക. ആറരയോടെ പാറശ്ശാല, നെയ്യാറ്റിൻകര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരും എത്തും. സമാനമായി സൗത്ത് ഗേറ്റും വൈഎംസിഎ ഗേറ്റും വളയും

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ വിഡി സതീശൻ ഘടകകക്ഷി നേതാക്കൾ തുടങ്ങി യുഡിഎഫിന്റെ മുൻനിര നേതാക്കളെല്ലാം സമരത്തിൽ പങ്കെടുക്കും. വടക്കൻ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഇന്ന് മുതൽ എത്തിത്തുടങ്ങും. പതിനാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1500 ഓളം പോലീസുകാരെയാണ് സുരക്ഷക്കായി ക്രമീകരിച്ചിരിക്കുന്നത്.

Advertisement