‘കാനം ഇനി കനലോർമ്മ’

Advertisement

കോട്ടയം: ‘ഇല്ല , ഇല്ല മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ….. ദിഗന്തങ്ങൾ ഭേദിക്കുമാറ് നൂറ് കണക്കിന് കണ്ഠങ്ങളിൽ നിന്നുയർന്ന മുദ്രാവാക്യം വിളികൾ…. കേരള രാഷ്ട്രിയത്തിൽ നിലപാടുകളിലെ വ്യത്യസ്ഥത കൊണ്ട് കാലം അടയാളപ്പെടുത്തിയ സൗമ്യ മുഖം സഖാവ് കാനം രാജേന്ദ്രൻ ഇനി ജ്വലിക്കുന്ന ഓർമ. കാനത്തെ വീട്ടുവളപ്പിൽ മതാചാരങ്ങൾ ഒഴിവാക്കി ഔദ്യോഗിക ബഹുമതികളോടെ കാനം കനലായപ്പോൾ ബാക്കിയാക്കുന്നത് ഒരു പിടി വാടാത്ത ഓർമ്മകൾ മാത്രം. മുഖ്യമന്ത്രിയും മന്ത്രിമാരും, എംഎൽഎമാരും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ഉൾപ്പടെ ഒട്ടേറെ പ്രമുഖർ സംസ്ക്കാരചടങ്ങിനെത്തിയിരുന്നു. നൂറുകണക്കിന് പ്രവർത്തകരും കാനത്തിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.

ആയിരകണക്കിന് പ്രവർത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാനത്തെ വീട്ടിലെത്തിയത്. വിലാപയാത്ര കടന്നുപോയ സ്ഥലങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ നേരത്തെ നിശ്ചയിച്ചിരുന്നതിലും വളരെ വൈകിയാണ് എത്തിയത്.
കാനത്തിന്‍റെ ഭൗതിക ശരീരം ഇന്നലെ കൊച്ചിയിൽ നിന്ന് ഒൻപതരയോടെ വ്യോമ മാർഗം തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിൽ പ്രവർത്തകർ പാർട്ടി സെക്രട്ടറിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. പട്ടം പി എസ് സ്‌മാരകത്തിൽ ഉച്ചയ്ക്ക് രണ്ട് മണിവരെ മൃതദേഹം പൊതുദർശനത്തിനു വെച്ചു.തുടർന്നായിരുന്നു കോട്ടയത്തേക്കുള്ള മടക്കം.

Advertisement