കിഫ്ബി നിര്‍ത്തലാക്കുമെന്ന് സൂചന

Advertisement

തിരുവനന്തപുരം.കിഫ്ബി നിര്‍ത്തലാക്കുമെന്ന വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയാണ് കിഫ്ബി തുടങ്ങിയതെന്നും ലക്ഷ്യ പൂര്‍ത്തീകരണത്തോടെ ഇതു നിര്‍ത്തലാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടൊപ്പം പെന്‍ഷന്‍ കമ്പനിയും നിര്‍ത്തലാക്കും. ഇതു രണ്ടും സംസ്ഥാനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.

ധനവകുപ്പിലെ ജോലിഭാരം സംബന്ധിച്ച് പഠനം നടത്താനാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനെ ചുമതലപ്പെടുത്തിയത്. ഇതിന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും നിര്‍ത്തലാക്കുമെന്ന് വ്യക്തമാക്കുന്നത്. കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയാണ്. ലക്ഷ്യപൂര്‍ത്തീകരണത്തോടെ ഈ സംവിധാനം നിര്‍ത്തലാക്കപ്പെടും. അതിനാല്‍ വകുപ്പിന്റെ പ്രവര്‍ത്തി പഠന പരിധിയില്‍ നിന്നും കിഫ്ബിയെയും ക്ഷേമ പെന്‍ഷന്‍ നല്‍കാനുള്ള കമ്പനിയേയും ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കിഫ്ബിക്ക് രൂപം നല്‍കിയത്. സ്‌കൂളുകള്‍, ആശുപത്രികള്‍ അടക്കമുള്ളവയുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചത് ഇതിലൂടെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കി. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും സംസ്ഥാനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് ഇതു നിര്‍ത്തലാക്കുമെന്ന് റിപ്പോറട്ടില്‍ പരാമര്‍ശിക്കുന്നത്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ ബാധ്യതയായി കേന്ദ്രം കണക്കാക്കുകയും കടമെടുക്കാനുള്ള പരിധിയില്‍ നിന്നും ഈ തുക കുറയ്ക്കുകയും ചെയ്തിരുന്നു.