പരസ്യ ബോർഡ് നിലംപതിച്ചുണ്ടായ അപകടത്തിൽ മരണം 14 ആയി

Advertisement

മുംബൈ. പരസ്യ ബോർഡ് നിലംപതിച്ചുണ്ടായ അപകടത്തിൽ മരണം 14 ആയി. അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്. ദുർബലമായ തറയിലാണ് കൂറ്റൻ പരസ്യ ബോർഡ് കെട്ടിപ്പൊക്കിയത് വ്യക്തമായി. അനുമതിയില്ലാതെ പരസ്യബോർഡ് സ്ഥാപിച്ച് അപകടമുണ്ടാക്കിയതിന് പൊലീസ് കേസെടുത്തു
ഖാഡകോപ്പറിലെ ഭാരത് പെട്രോളിയം പമ്പിന് മുകളിലേക്കാണ് ഇന്നലെ വൈകീട്ട് കൂറ്റൻ പരസ്യ ബോർഡ് വീണത്. ഇന്ധനം നിറയ്ക്കാനെത്തിയ വാഹനങ്ങൾ അപ്പാടെ തകർന്ന നിലയിലാണ്. അമ്പതോളം വാഹനങ്ങളുടെ ശവപ്പറമ്പായി പമ്പ് മാറി. ഭാരമേറിയ ഇരുമ്പ് അവശിഷ്ടങ്ങൾ നീക്കി അപടത്തിൽപെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമം ഏറെ ദുർഘടം.

അനുമതിയില്ലാതെയാണ് കൂറ്റൻ പരസ്യ ബോർഡ് കെട്ടിപ്പൊക്കിയതെന്ന് മുംബൈ കോർപ്പറേഷൻ ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്. ഇത്രയും വലിയ ബോർഡുകൾക്ക് സാധാരണ അനുമതി നൽകാറുമില്ല.


കാറ്റടിച്ചാലുള്ള സമ്മർദ്ദം കുറയ്ക്കാനുള്ള ദ്വാരങ്ങളും ബോർഡിൽ ഉണ്ടായിരുന്നില്ല. സമീപത്ത് മൂന്ന് ബോർഡുകൾ കൂടി ഈ വിധം സ്ഥാപിച്ചിട്ടുണ്ട്. ബോർഡ് സ്ഥാപിച്ച ഈഗോ മീഡിയാ എന്ന കമ്പനി ഉടമകൾക്കെതിരെ നരഹത്യ അടക്കം വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.