വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേന്ദ്ര സർവകലാശാലാ അധ്യാപകൻ അറസ്റ്റിൽ

Advertisement

കണ്ണൂർ .വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേന്ദ്ര സർവകലാശാലാ അധ്യാപകൻ അറസ്റ്റിൽ. കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ, ബി ഇഫ്തിക്കര്‍ അഹമ്മദാണ് അറസ്റ്റിലായത്. സർവകലാശാലയിലെ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

കണ്ണൂർ പറശ്ശിനിക്കടവിലെ വിസ്മയ വാട്ടർ തീം പാർക്കിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പാർക്കിൽ ഉല്ലാസത്തിനായി കുടുംബസമേതം എത്തിയ മലപ്പുറം സ്വദേശിനിയായ യുവതിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്‍പൂളില്‍ വെച്ച് യുവതിയെ കയറിപ്പിടിക്കുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി. യുവതി  ബഹളം വച്ചതോടെ പാർക്കിലെ സുരക്ഷാ ജീവനക്കാർ ഇടപെടുകയും പാർക്ക് അധികൃതർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇഫ്തിക്കര്‍ അഹമ്മദിനെതിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

കാസർഗോഡ് പെരിയയിലെ, കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറാണ് പഴയങ്ങാടി എരിപുരം സ്വദേശി ബി ഇഫ്തിക്കർ അഹമ്മദ്. ക്യാമ്പസിലെ ബിരുദ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ കാസർകോട് ബേക്കൽ പോലീസ് കേസെടുത്തിരുന്നു. സസ്പെൻഷൻ നടപടിയും നേരിട്ടു. എന്നാൽ അധികം വൈകാതെ തിരിച്ചെടുത്തതും വിവാദമായി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജ പരാതിയെന്നായിരുന്നു ഇഫ്തിക്കർ അഹമ്മദിൻ്റെ അന്നത്തെ ന്യായീകരണം. ഇതിനിടെയാണ് മറ്റൊരു ലൈംഗികതിക്രമ കേസിൽകൂടി ഇയാൾ പ്രതിയാകുന്നത്.