കമ്പത്ത് കാറിനുള്ളില്‍ പുതുപ്പള്ളി സ്വദേശികളായ മാതാപിതാക്കളും മകനും മരിച്ച നിലയില്‍

Advertisement

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാന്റ് ഐ10 കാറിനകത്താണ് രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനില്‍ (കെഎല്‍ 05 എയു 9199) ഉള്ളതാണ് വാഹനം.

പുതുപ്പള്ളി സ്വദേശി അഖില്‍ എസ് ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ളതാണ്. മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോര്‍ജ് പി സ്‌കറിയ (60) , ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരെ കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസില്‍ 2 ദിവസം മുന്‍പ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസിന്റെ നിഗമനം. ഇവരാണ് കാറിനകത്തുള്ളതെന്നാണ് സംശയം.

തമിഴ്നാട് പൊലീസിന്റെ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തിയ ശേഷം കാര്‍ തുറന്ന് പരിശോധിച്ചു. കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെ മൂവരും ആത്മഹത്യ ചെയ്തതാണെന്ന സംശയം ബലപ്പെട്ടു. ഫൊറന്‍സിക് പരിശോധനക്ക് ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. മൃതദേഹങ്ങള്‍ പരിശോധനകള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും. തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement