ജോണ്‍മുണ്ടക്കയത്തിന്‍റേത് ഭാവന,ഇടപെട്ടത് തിരുവഞ്ചൂരെന്ന് ബ്രിട്ടാസ്

Advertisement

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ സോളാര്‍ സമരത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തെ തള്ളി ജോണ്‍ ബ്രിട്ടാസ്.

താന്‍ ജോണുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അന്ന് ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ വിളിച്ച് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ജോണ്‍ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗമാണെന്നും എവിടെ നിന്നുമാണ് ജോണിന് കഥ കിട്ടിയതെന്ന് അറിയില്ലെന്നും ബ്രിട്ടാസ് പരിഹസിച്ചു.

തന്നെ തിരുവഞ്ചൂര്‍ ബന്ധപ്പെടുകയായിരുന്നു. പല തവണ അദ്ദേഹം വിളിച്ചു. കോണ്‍ഗ്രസിലെ പ്രധാനനേതാവ് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലേക്കാണ് തിരുവഞ്ചൂര്‍ വിളിച്ചത്. അദ്ദേഹത്തോട് സംസാരിച്ച ശേഷം ഫോണ്‍ ചെറിയാന്‍ഫിലിപ്പ് തനിക്ക് കൈമാറുകയായിരുന്നെന്നും പറഞ്ഞു. ഇക്കാര്യം അക്കാലത്തെ കോള്‍ലിസ്റ്റും മറ്റും എടുത്തുനോക്കിയാല്‍ വ്യക്തമാകുമെന്നും ജോണ്‍ മുണ്ടക്കയത്തെയോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയോ താന്‍ വിളിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ ജോണ്‍മുണ്ടക്കയത്തോട് ഇക്കാര്യം പറഞ്ഞോ എന്നും തനിക്കറിയില്ലെന്നും പറഞ്ഞു.

പല തവണ തന്നെ തിരുവഞ്ചൂര്‍ വിളിച്ചു ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും ദയവ് ചെയ്ത് സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും സിപിഎം നേതൃത്വത്തെ ഇക്കാര്യം അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പാര്‍ട്ടിയുടെ അറിവോടെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നെന്നും അന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നെന്നും പറഞ്ഞു. നേരത്തേ മലയാളം വാരികയില്‍ എഴുതിയ ലേഖനത്തില്‍ ജോണ്‍ മുണ്ടക്കയം സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചിരുന്നതായി പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വന്‍ വിവാദത്തിലാക്കിയ കാലത്തെ സോളാര്‍ സമരം തീര്‍പ്പാക്കിയത് ഒത്തുതീര്‍പ്പ് ഫോര്‍മുലയെന്നായിരുന്നു ജോണ്‍ മുണ്ടക്കയം സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തിയത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മതിയെന്ന സിപിഎം ഫോര്‍മുലയിലാണ് അന്നത്തെ സമരം അവസാനിപ്പിച്ചതെന്ന് സമകാലിക മലയാളം വാരികയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നു. ജോണ്‍ബ്രിട്ടാസ് വഴി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു സമരത്തില്‍ നിന്ന് സിപിഎം തലയൂരിയതെന്നും പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കമെന്നും ഇതിനായി ബ്രിട്ടാസ് തന്നെ വിളിക്കുകയായിരുന്നു എന്നുമായിരുന്നു ലേഖനത്തില്‍ പറഞ്ഞത്.

ഈ വിവരം പാര്‍ട്ടിനേതാവായ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കള്‍ക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നു എന്നും പറയുന്നു. ഒത്തുതീര്‍പ്പ് ഫോര്‍മുല യുഡിഎഫും അംഗീകരിച്ചു. യുഡിഎഫില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിച്ചു. ഇടത് പ്രതിനിധിയായി എന്‍കെ പ്രേമചന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചകളില്‍ കോടിയേരിയും പങ്കെടുത്തു. ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനം വിളിച്ചത് ധാരണ പ്രകാരമായിരുന്നെന്നും പറയുന്നു. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിക്കുകയും സമരം ഒത്തുതീര്‍ക്കാന്‍ ധാരണയാകുകയുമായിരുന്നു