റൈറ്റില്‍ ഉറച്ച് ലഫ്റ്റില്‍ ചുവടുറപ്പിച്ച മനുഷ്യസ്നേഹി ഇ കെ നായനാരുടെ ഓര്‍മ്മകള്‍ക്ക് ഇരുപതാണ്ട്

Advertisement

കണ്ണൂര്‍.മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ഇ കെ നായനാർ വിട പറഞ്ഞിട്ട് ഇരുപതാണ്ട്. 20 വർഷം മുൻപ് ഒരു ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കേരളത്തിന് ഇടതുപക്ഷത്ത് ചൂണ്ടിക്കാട്ടാവുന്ന എക്കാലത്തെയും ജനകീയ നേതാവ് വിടവാങ്ങിയത്. നിലപാടുകളിലെ പോരാട്ടവീര്യം, നർമ്മം മേമ്പൊടിയായ വാക്കുകള്‍ ,നിലപാടുകളിലെ തെളിമ, ചിരി നിറച്ച വാക്കുകൾ. രണ്ടു പതിറ്റാണ്ട് നീണ്ട ശൂന്യത. കല്യാശ്ശേരിയിലെ ശാരദാസിൽ തലയെടുപ്പുള്ള ആ ചിരിയോർമ്മകൾക്ക് പ്രിയ പത്നി ശാരദ ടീച്ചർ തുണയായുണ്ട്.

ഏറ്റവും കൂടുതൽ കാലം കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്ന നേതാവ്. അടിമുടി കമ്മ്യൂണിസ്റ്റ്, കരുത്തനായ ഭരണാധികാരി. നർമ്മം ചാലിച്ച് കനപ്പെട്ട രാഷ്ട്രീയം പറഞ്ഞപ്പോഴും ഇടതിന്‍റെ ജനകീയ മുഖം എന്ന നിലയില്‍ നായനാര്‍ക്ക് പകരം വയ്ക്കാനതുപോലെ തിളക്കമുള്ള വേരൊരു മുഖമില്ല.

നായനാർ ഉപയോഗിച്ച വസ്തു വകകളെല്ലാം കല്യാശേരിയിലെ വീട്ടിൽനിന്ന് കണ്ണൂരിലെ അക്കാദമി മ്യൂസിയത്തിലേക്ക് എത്തിച്ചു. ഇവിടെ ഇനിമുതൽ പ്രിയനേതാവിനെ കാണാം കേൾക്കാം. ഇടയ്ക്കിടെ റൈറ്റ് എന്ന് പറയുമ്പോഴും ലഫ്റ്റ് മാത്രമായിരുന്നു നായനാരുടെ വഴി. അതുമാത്രമായിരുന്നു നയം.

ഇടതുവഴിയിൽ ഉറച്ച സഖാവിൻ്റെ സംഭാഷണങ്ങളെപ്പോഴും അവസാനിച്ചത് നർമ്മം പ്രസരിപ്പിച്ചുകൊണ്ടാണ്.