വിശ്വാസ്യത നടിച്ച് കൂടെ കൂടി പണം തട്ടി, പോലീസുദ്യോഗസ്ഥനെതിരെ പരാതിയുമായി ദമ്പതികള്‍

Advertisement

കൊച്ചി. വിശ്വാസ്യത നടിച്ച് കൂടെ കൂടിയ പോലീസുദ്യോഗസ്ഥന്‍ ഒരു കുടുംബത്തെ ആത്മഹത്യയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്നു എന്ന പരാതിയുമായി കൊച്ചി സ്വദേശിയായ വീട്ടമ്മയും ഭർത്താവും. വീട്ടിലെ സാമ്പത്തിക പ്രാരാബ്ദത പറഞ്ഞ് പലതവണയായി 14 ലക്ഷം രൂപ വാങ്ങിയെടുക്കുകയും പണം തിരികെ ചോദിച്ചപ്പോൾ പോലീസിനെയും ഗുണ്ടകളെയും കൊണ്ട് ദ്രോഹിക്കുകയും ചെയ്യുന്നു എന്നാണ് പരാതി. വീട്ടമ്മയുടെ പരാതിയിൽ എഎസ്ഐ ബഷീർ സസ്പെൻഷനിൽ ആണെങ്കിലും സാമ്പത്തിക തട്ടിപ്പ് നടത്തിയ പോലീസുകാരനെ അറസ്റ്റ് ചെയ്യാതെ സഹപ്രവർത്തകർ സംരക്ഷിക്കുന്നതായും ആരോപണം ഉണ്ട്.അരൂർ സ്റ്റേഷനിലെ എഎസ്ഐ ആയിരുന്നു ബഷീർ

അരൂർ സ്റ്റേഷനിൽ എഎസ്ഐ ആയി ജോലി ചെയ്യുമ്പോൾ ആണ് വീട്ടിലെ പ്രാരാബ്ദം പറഞ്ഞ് ബഷീർ പരാതിക്കാരുടെ കുടുംബവുമായി ബന്ധമുണ്ടാക്കിയത്. മകൻറെയും ഭാര്യയുടെയും ചികിത്സയ്ക്കെന്ന പേരിൽ ചെറുതും വലുതുമായി പലതവണയാണ് ഈ കുടുംബത്തിൽ നിന്ന് പണം കൈപ്പറ്റിയത്. കുടുംബം തകരുന്ന സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് പലരിൽ നിന്നും പരാതിക്കാരെ കൊണ്ട് കടം വാങ്ങിപ്പിച്ചും ബഷീർ പണം വാങ്ങി.പോലീസുകാരനായതിനാൽ ശമ്പളത്തിൽ നിന്ന് പണം തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. പണം തിരികെ കിട്ടാതായതോടെ ബഷീറിനെ പരാതിക്കാർ സമീപിച്ചു. പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു.
14 ലക്ഷം രൂപയാണ് പോലീസുകാരൻ ഒരു വർഷം കൊണ്ട് തട്ടിയെടുത്തത്.

പണം നൽകിയതിന്റെ ബാങ്കിംഗ് രേഖകൾ ഉൾപ്പെടെ ഐജി ക്കടക്കം പരാതി നൽകി. ബഷീർ സസ്പെൻഷനിലായി. എന്നിട്ടും ബഷീറിനെതിരായ പരാതിയിൽ അരൂർ പോലീസ് ഒളിച്ചു കളിച്ചു.സഹപ്രവർത്തകനോടുള്ള നിയമവിരുദ്ധമായ സ്നേഹം.അരൂർ പോലീസ് കേസട്ടിമറിച്ചുവെങ്കിലും എറണാകുളം സൗത്ത് പോലീസ് ബഷീറിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു.പരാതിക്കാരായ കുടുംബത്തിൽ നിന്ന് 14 ലക്ഷം രൂപ വാങ്ങിയെടുത്തു എന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബഷീർ തന്നെ എഴുതി ഒപ്പിട്ടു നൽകിയിട്ടുണ്ട്
എന്നിട്ടും തട്ടിച്ചെടുത്ത പണം തിരികെ നൽകില്ല എന്നാണ് ബഷീറിൻറെ നിലപാട്.ബഷീറിന് വേണ്ടി കടക്കാരായതോടെ നാട്ടുകാർക്ക് മുന്നിലും ബന്ധുക്കൾക്കും മുന്നിലും നാണംകെട്ടു ഇവർ.

അരൂർ പോലീസിനെ പേടിച്ച് അരൂരിൽ ഉണ്ടായിരുന്ന വ്യാപാരസ്ഥാപനം പോലും ഇവർക്ക് പൂട്ടേണ്ടി വന്നു.
.സാധാരണക്കാരെ സംരക്ഷിക്കേണ്ട ഒരു പോലീസുകാരനിൽ നിന്ന് ഇത്ര വലിയ തട്ടിപ്പ് പുറത്തുവന്നിട്ടും ആശ്വാസം ഇവര്‍ക്ക് അകലെത്തന്നെ

Advertisement