കെ.എസ്.യു ക്യാമ്പിലെ കൂട്ടത്തല്ല്,നാലുപേർക്ക് സസ്പെൻഷൻ

Advertisement

തിരുവനന്തപുരം.കെ.എസ്.യു ക്യാമ്പിലെ കൂട്ടയടിയിൽ നാല് പേർക്ക് സസ്പെൻഷൻ. സംസ്ഥാന, ജില്ലാ ഭാരവാഹികളായ നാല് കെഎസ് യു നേതാക്കളെയാണ് എൻ. എസ്.യു നേതൃത്വം സസ്പെൻഡ് ചെയ്തത്. ക്യാമ്പിൽ പങ്കെടുത്ത 70% പേരും മദ്യപിച്ചെത്തി എന്ന വെളിപ്പെടുത്തലുമായി സസ്പെൻഷൻ നടപടി നേരിട്ട സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ.

കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി എയ്ഞ്ചലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് അൽഅമീൻ അഷ്റഫ് , തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അൽ അമീൻ അഷ്റഫ് , ജെറിൻ ആര്യനാട് എന്നിവരെ ക്യാമ്പിൽ ഉണ്ടായ തർക്കങ്ങളുടെ പേരിലാണ് സസ്പെൻഡ് ചെയ്തത്. അനന്തകൃഷ്ണൻ, എയ്ഞ്ചലോ ജോർജ് എന്നിവർ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകി എന്നാരോപിച്ചാണ് നടപടി. എന്നാൽ വൈരാഗ്യത്തിനു കാരണം കെ. സുധാകരനൊപ്പം നിന്നതാണെന്ന് അനന്തകൃഷ്ണൻ ആരോപിച്ചു.

കെപിസിസി നേതൃത്വത്തെയോ കെപിസിസി അധ്യക്ഷനെയോ ക്യാമ്പ് അറിയിച്ചിരുന്നില്ല എന്ന വാദം പ്രതിപക്ഷ നേതാവ് തള്ളി.

ക്യാമ്പിലുണ്ടായ തർക്കങ്ങൾ അന്വേഷിക്കുന്നതിനായി കെ.എസ്‌.യു സംസ്ഥാന കമ്മിറ്റിയുടെ അന്വേഷണ കമ്മീഷനെയും ഉടൻ പ്രഖ്യാപിക്കും. തമ്മിലടിയെ ഗൗരവത്തോടെയാണ് കെപിസിസിയും കാണുന്നത്. വിശദമായ അന്വേഷണം റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം കെ.പി.സി.സി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാവും. കെഎസ്‌യു സംസ്ഥാന കമ്മിറ്റി ആകെ അഴിച്ചു പണിയുന്നതും ആലോചനയിലുണ്ട്.

Advertisement