അമ്പാന്‍ മോഡല്‍ കുളി…. സഞ്ജു ടെക്കിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Advertisement

യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി. കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്നും വിഷയത്തില്‍ കര്‍ശന നടപടി എടുക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അതേസമയം കേസിന്റെ വിശദാംശങ്ങള്‍ ആര്‍ടിഒ നാളെ ഹൈക്കോടതിക്ക് കൈമാറും.
മോട്ടോര്‍ വാഹന വകുപ്പിനെ പരിഹസിച്ച് സഞ്ജു ടെക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെടല്‍. യുട്യൂബിലെ തന്റെ പുതിയ വീഡിയോയിലൂടെയാണ് സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിനെ പരിഹസിച്ച് രംഗത്തെത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തതിന് പിന്നാലെ തന്റെ ചാനലിന് ലോകം മുഴുവന്‍ റീച്ച് ലഭിച്ചെന്നും, 10 ലക്ഷം ചെലവഴിച്ചാലും ലഭിക്കാത്ത പ്രശസ്തി തനിക്കുണ്ടായെന്നും സഞ്ജു ഏറ്റവും ഒടുവില്‍ പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു.
വളരെ നന്ദിയുണ്ടെന്നും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആരാധകരുടെ സ്നേഹപ്രവാഹമാണെന്നും സഞ്ജു വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന ക്ലാസിനെയും സഞ്ജു വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്. ഒരു യാത്ര പോയിട്ട് കുറെ കാലമായെന്നും കുറ്റിപ്പുറത്തേക്കുള്ള യാത്ര സുഹൃത്തുക്കളുമൊത്തുള്ള ട്രിപ്പാക്കി മാറ്റുമെന്നും സഞ്ജു പറയുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് സഞ്ജു തന്റെ വാഹനമായ ടാറ്റ സഫാരിയില്‍ സ്വിമ്മിംഗ് പൂളൊരുക്കി അമ്പലപ്പുഴയിലെ റോഡിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്തത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ തന്റെ ‘വ്ളോഗ്‌സ്’ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് സഞ്ജുവിനെതിരെ നടപടിയെടുത്തത്. സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ കാര്‍ പിടിച്ചെടുത്ത എംവിടി കാറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു.

Advertisement