എയർ ഹോസ്റ്റസിനെ സ്വര്‍ണം കടത്താൻ ചുമതലപ്പെടുത്തുന്നത് സുഹൈല്‍; സുരഭി ഇതുവരെ കടത്തിയത് 20 കിലോ സ്വര്‍ണം; കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കും

Advertisement

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തില്‍ സ്വർണക്കടത്തിന് പിടിയിലായ എയർ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ സ്ഥിരമായി സ്വർണം കടത്തിയിരുന്നെന്ന് സൂചന.

ഇതുവരെ സുരഭി 20 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ തില്ലങ്കേരി സ്വദേശി സുഹൈലാണ് സ്വർണക്കടത്തിലെ മുഖ്യ കണ്ണി. ഇയാളാണ് എയർഹോസ്റ്റസുമാരെ സ്വർണം കടത്താനായി നിയോഗിക്കുന്നത്. അന്വേഷണം ഊർജ്ജിതമാണെന്നും കൂടുതല്‍ അറസ്റ്റുകളുണ്ടാകും എന്നുമാണ് ഡിആർഐ വ്യക്തമാക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂവായി ജോലി ചെയ്യുകയായിരുന്നു സുഹൈല്‍. പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുകയാണ് സുഹൈല്‍. അതേസമയം, സുരഭി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് IX 714 വിമാനത്തില്‍ ഇയാള്‍ ഉണ്ടായിരുന്നില്ല. 28-ാം തീയതിയാണ് കണ്ണൂർ വിമാനത്താവളത്തില്‍ വച്ച്‌ കൊല്‍ക്കത്ത സ്വദേശിയായ സുരഭിയെ സ്വർണവുമായി പിടികൂടിയത്. മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് IX 714 വിമാനത്തിലെ ജീവനക്കാരിയാണ് 26കാരിയായ സുരഭി. മലദ്വാരത്തില്‍ 960 ഗ്രാം സ്വർണം ഒളിപ്പിച്ച്‌ കടത്താൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ സുരഭിയെ 14 ദിവസം റിമാൻഡ് ചെയ്തു.

സുരഭിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനും തില്ലങ്കേരി സ്വദേശിയുമായ സുഹൈലിനെ ഡിആർഐ അറസ്റ്റ് ചെയ്തത്. ഈ രീതിയില്‍ സ്വർണം കടത്തിയതിന് വിമാനക്കമ്പനി ജീവനക്കാർ പിടിയിലാകുന്നത് രാജ്യത്തെ ആദ്യ സംഭവമാണെന്നും ഡിആർഐ ചൂണ്ടിക്കാട്ടി.

കഴിഞ്ഞവർഷം മാർച്ചിലും സ്വർണം കടത്താൻ ശ്രമിച്ച കേസില്‍ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനെ കസ്റ്റംസ് പിടികൂടിയിരുന്നു. വയനാട് സ്വദേശിയായ ഷാഫിയെന്ന യുവാവിനെയാണ് 1.45 കിലോ സ്വർണവുമായി കൊച്ചി വിമാനത്താ
വളത്തില്‍ വച്ച്‌ പിടികൂടിയത്. ബഹ്റിൻ-കോഴിക്കോട്- കൊച്ചി വിമാനത്തിലെ ജീവനക്കാരനായിരുന്നു ഷാഫി.