മുരളി മൂളിയാല്‍,ഉപതിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ കോൺഗ്രസ്

Advertisement

തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ശേഷം ഉപതിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ കോൺഗ്രസ്. കെപിസിസി നേതൃയോഗം അടുത്തയാഴ്ച ചേരാനാണ് ആലോചന. ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനൗദ്യോഗിക ചർച്ചയും പാർട്ടിക്കുള്ളിൽ ആരംഭിച്ചു.

ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് കോൺഗ്രസിനു മുന്നിലെ പ്രധാന അജണ്ട. രാഹുൽ ഗാന്ധി രാജി വെച്ചാൽ വയനാട്ടിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം ഇടഞ്ഞു നിൽക്കുന്ന കെ മുരളീധരനെ അനുനയിപ്പിക്കാനും നീക്കങ്ങൾ ആരംഭിച്ചു. ഈ മാസം 12ന് യുഡിഎഫ് നേതൃയോഗം ചേരുകയാണ്. അതിന് പിന്നാലെ കെപിസിസി നേതൃയോഗവും ചേരും. പുതുപ്പള്ളിയിലേതിന് സമാനമായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് യു.ഡി.എഫ് ആലോചന. ഒട്ടും വൈകാതെ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് പോകാന്ഒ‍രുങ്ങുകയാണ് കോൺഗ്രസ്. കെ മുരളീധരൻ സമ്മതിക്കുകയാണെങ്കിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മറ്റൊരു പേര് ഉയരില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെയാണ് ഷാഫി പറമ്പിലിന് താൽപര്യം.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കാം എന്ന താല്പര്യക്കാരനാണ്. കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാമിൻ്റെ പേരും ആലോചനയിലുണ്ട്. ചേലക്കരയിൽ രമ്യാ ഹരിദാസിനാണ് പ്രഥമ പരിഗണന. ആലത്തൂരിൽ വിജയിച്ചെങ്കിലും മന്ത്രി കെ. രാധാകൃഷ്ണന് സ്വന്തം മണ്ഡലമായ ചേലക്കരയിൽ 5000 ത്തിനടുത്ത് ലീഡ് മാത്രമായിരുന്നു ലഭിച്ചത്. രമ്യ ഹരിദാസിനെ പരിഗണിക്കാനുള്ള പ്രധാന കാരണം ഇതാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ ഷാനിമോള് ഉസ്മാനെ, അരൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച മുൻ അനുഭവവും പാർട്ടിക്ക് മുൻപിൽ ഉണ്ട്. രാഹുൽ ഗാന്ധി വയനാട് ഒഴിയുന്ന പക്ഷം ആര് എന്നതിലും ചർച്ചകൾ ആരംഭിച്ചു. തീരുമാനം ഹൈക്കമാൻഡിൻ്റേതാണെങ്കിലും കെ മുരളീധരനെ സജീവ പരിഗണനയിലുണ്ട്. പ്രിയങ്ക ഗാന്ധിയുടെ പേരും ആലോചിക്കുന്നുണ്ട്.