അന്യായമായി അറസ്റ്റിലായി ജയിലിൽ കിടന്ന 24 ന്യൂസ് ആതിരപ്പള്ളി ലേഖകൻ റൂബിൻ ലാൽ ജയിൽ മോചിതനായി

Advertisement

തൃശൂര്‍.വനംവകുപ്പിൻ്റെ വ്യാജപരാതിയില്‍ പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത 24 ന്യൂസ് അതിരപ്പിള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ലാൽ ജയിൽ മോചിതനായി. വൈകിട്ട് 6.30തോടെ ഇരിങ്ങാലക്കുട സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ റൂബിന് മാധ്യമ പ്രവർത്തകരും, പരിസ്ഥിതി പ്രവർത്തകരും ചേർന്ന് മധുരം നൽകിയും ഷാൾ അണിയിച്ചും സ്വീകരിച്ചു. വനംകൊള്ളയ്ക്ക് എതിരായ പരാതികൾ നൽകിയതാണ് തന്നെ കുടുക്കുവാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചതിന് പിന്നിലെന്ന് പുറത്തിറങ്ങിയ റൂബിൻ പ്രതികരിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യമനുവദിച്ചതിനെ തുടർന്നാണ് റൂബിൻ പുറത്തിറങ്ങിയത്
നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന ഉദ്യോഗസ്ഥർക്ക് ഈ വിധി പാഠമായിരിക്കണം എന്ന് റൂബിൻലാലിന്റെ മാതാവ് പ്രതികരിച്ചു.

ജസ്റ്റിസ് സി.എസ്.ഡയസിന്റെ സിംഗിള്‍ ബെഞ്ചാണ് റൂബിന്‍ലാലിന് ജാമ്യമനുവദിച്ചത്. സാധാരണ നിലയിലുള്ള ഉപാധികള്‍ മാത്രമാണ് കോടതി മുന്നോട്ട് വച്ചത്. അറസ്റ്റിന് മുന്‍പ് പാലിക്കേണ്ട ചട്ടങ്ങളൊക്കെ കാറ്റില്‍പറത്തിയെന്ന പ്രതിഭാഗം വാദം കോടതി മുഖവിലയ്ക്കെടുത്തു. പോലീസ് ഉദ്യോഗസ്ഥനെതിരായ വകുപ്പുതല നടപടിയടക്കം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ മെയ് 27ന് രാത്രിയാണ് റൂബിന്‍ലാലിനെ അതിരപ്പിള്ളി സിഐയുടെ നേതൃത്വത്തില്‍ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് മുന്‍പ് പാലിക്കേണ്ട ചട്ടങ്ങളൊക്കെ കാറ്റില്‍പറത്തിയായിരുന്നു നടപടി. വിഷയത്തില്‍ അതിരപ്പിള്ളി സിഐയെ സംരക്ഷിച്ചാണ് ചാലക്കുടി ഡിവൈഎസ്പി അശോകന്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടായതോടെ ആരോപണവിധേയനായ അതിരപ്പിള്ളി സിഐയെ ഡിപ്പാര്‍ട്ട്മെന്റ് സസ്പെന്‍ഡ് ചെയ്തു. കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.

Advertisement