ഭരണാധികാരി ഏകാധിപതി ആകരുത്; വിമർശനങ്ങൾ ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തണം: കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

Advertisement

തിരുവല്ല: ഭരണാധികാരി ഏകാധിപതി ആകുന്നത് അപകടകരമാണെന്നും വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് പ്രസ്താവിച്ചു. ചക്രവർത്തി നഗ്‌നനാണെങ്കിൽ അത് വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അത് ഉൾക്കൊണ്ട് തിരുത്തുന്നതിന് പകരം വിമർശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണ്. സാധാരണക്കാരന് ജീവിക്കുവാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്.

സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള ക്രമീകരണങ്ങളില്ല. ആരോഗ്യ ഇൻഷുറൻസ് കാർഡുമായി സർക്കാർ ആശുപത്രികളിൽ എത്തുന്ന സാധാരണക്കാരായ രോഗികൾക്ക് ചികിത്സ ലഭിക്കണമെങ്കിൽ പുറത്തുനിന്നും വലിയ വില കൊടുത്ത് മരുന്നും ആശുപത്രി ഉപകരണങ്ങളും വാങ്ങേണ്ടുന്ന ദുരവസ്ഥയാണ്. സ്വകാര്യ ആശുപത്രികൾക്ക് ചികിത്സാ ചെലവ് തിരികെ നല്കാത്തതിനാൽ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ അവർ സ്വീകരിക്കില്ല. വന്യമൃഗങ്ങളുടെ ശല്യത്താൽ പ്രയാസപ്പെടുന്നവരുടെ പ്രശ്‌നം പരിഹരിക്കുവാൻ വകുപ്പുതല നടപടികൾ ഉണ്ടാകുന്നില്ല. സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സ്‌ക്കൂളുകളിൽ ശരിയായ നിലയിൽ ഉച്ചക്കഞ്ഞി നല്കുവാനാവശ്യമായ ഫണ്ട് പോലും കൃത്യമായി ലഭിക്കുന്നില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പകുതി പിടിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. നാടുമുഴുവൻ ബാറുകളാക്കി മദ്യപാനികളുടെ സഹായത്താൽ ഭരണം നടത്താൻ ശ്രമിച്ചിട്ടും സർക്കാരിന്റെ ധൂർത്ത് കാരണം നടക്കുന്നില്ല.

സാധാരണ ജോലിക്കാരന്റെ ശമ്പള ഇൻക്രിമെന്റുകൾ തടയുന്ന സർക്കാർ ഉന്നത ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നു. പി എസ് സി അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കുന്നു. ഭരിക്കുന്നവരുടെയും അവർക്ക് വേണ്ടപ്പെട്ടവരുടെയും ആഡംബര ജീവിതത്തിനായി സാധാരണക്കാരെ ക്ലേശിപ്പിക്കുന്ന സർക്കാർ നടപടി തിരുത്തണം. വെള്ളപ്പൊക്ക സമയത്ത് സഭകളും സംഘടനകളും മറ്റ് പ്രസ്ഥാനങ്ങളും ലോകം മുഴുവനുമുള്ള മലയാളികളും ആത്മാർത്ഥമായി സഹായിച്ചിട്ടുണ്ട്. അതൊക്കെ യഥാർത്ഥത്തിൽ പ്രശ്‌നം അനുഭവിച്ചവരിൽ എത്തിക്കുന്നതിന് സർക്കാരിന് കഴിഞ്ഞോ എന്ന് ചിന്തിക്കണം. പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാൾ ഇന്ന് വിവരദോഷി എന്ന മറ്റൊരു പുരോഹിതനെ വിളിക്കുമ്പോൾ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ല എന്ന് മനസ്സിലാക്കാം. ക്രൈസ്തവ സമൂഹത്തോട് സർക്കാർ കാട്ടുന്ന വിവേചനപരമായ ഇടപെടലുകളും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ നടപടിയായിട്ടില്ല. അതിനാൽ തെറ്റ് തിരുത്തുവാൻ സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Advertisement