വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ 10-ാം ക്ലാസ്സുകാരന് ക്രൂര മർദ്ദനം;പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ

Advertisement

വയനാട്: റാഗിങ്ങിൻ്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം.മൂലങ്കാവ് ഗവ: സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥി ശബരിനാഥ് (15)നാണ് പരിക്കേറ്റത്.താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അമ്പലവയൽ സ്വദേശിയായ ശബരിനാഥ് ഈ വർഷമാണ് മൂലങ്കാവ് സ്ക്കുളിൽ എത്തിയത്. ഇന്ന് ഉച്ചഭക്ഷണത്തിന് ശേഷം ചില വിദ്യാർത്ഥികൾ ശബരിനാഥിനെ വിളിച്ചു കൊണ്ട് പോകയായിരുന്നു. കത്രിക കൊണ്ട് മുഖത്ത് വരഞ്ഞതിൻ്റെ പാടുകളുണ്ട്. കാതിലുണ്ടായിരുന്ന കമ്മൽ ഇടിയേറ്റ് ചെവിയ്ക്ക് ഉള്ളിൽ പോയി.ഓപ്പറേഷനിലൂടെയാണ് ഇത് എടുത്തത്. ആറംഗ സംഘമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് അറിയുന്നത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് രാത്രി 10 മണിയോടെ ആശുപത്രിയിലെത്തി. കുട്ടിയുടെ ആരോഗ്യനില മൊഴിയെടുപ്പിന് അനുകൂലമല്ലാത്തതിനാൽ പോലീസ് മടങ്ങി. ഇതിനിടെ കുട്ടിയെ തിടുക്കപ്പെട്ട് ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നതായും പരാതി ഉയർന്നു.ഉച്ചയ്ക്ക് നടന്ന സംഭവം രാത്രി 11 മണിയോടെയാണ് പുറം ലോകമറിഞ്ഞത്.