സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു

Advertisement

ട്രോളിങ് നിരോധനം ആരംഭിച്ചതോടെ, സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. സാധാരണക്കാരന്റെ മത്സ്യം എന്നറിയപ്പെടുന്ന മത്തിക്ക് പോലും നിലവില്‍ നിരോധനം വന്നതോടെ തീവിലയാണ്്. കിലോയ്ക്ക് 200 രൂപയ്ക്ക് വിറ്റിരുന്ന മത്തിക്ക് നിലവില്‍ 350 രൂപയായി.
ചൂര ഒരു കിലോയുടെ വില 350 രൂപയാണ്. കണമ്പ് 260, വങ്കട 150ല്‍ നിന്ന് 250ല്‍ എത്തി.
നല്ല ചെമ്മീന്‍ കഴിക്കണമെങ്കില്‍ 400 രൂപയാണ് വില. തിരണ്ടിക്ക് കിലോ 300. അയക്കൂറയും ആവോലിയും കിട്ടാനില്ല. കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് മത്സ്യം കൂടുതല്‍ ജില്ലയിലെത്തുന്നത്.
ഇവിടങ്ങളില്‍ നിന്നെത്തിക്കാനുള്ള വാഹനചാര്‍ജ് കൂടിയത് വിലവര്‍ധനയ്ക്കിടയാക്കി. ട്രോളിങ് നിരോധനത്തോടെയുണ്ടായ താല്‍ക്കാലിക ക്ഷാമം കായല്‍ മത്സ്യത്തിന്റെ വില വര്‍ധനയ്ക്കും ഇടയാക്കിയിട്ടുണ്ട്. കരിമീനിനും ചെമ്പല്ലിക്കും കഴിഞ്ഞ ദിവസത്തേക്കാള്‍ 50 മുതല്‍ 60 രൂപവരെ കൂടി.
മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.
രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. ട്രോളിംഗ് നിരോധനത്തിന്റെ അവസാന 15 ദിവസം ഇളവ് നല്‍കണമെന്നാണ് ബോട്ടുകാരുടെ ആവശ്യം.ട്രോളിംഗ് നിരോധ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.