മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേഗത്തിൽ നടത്തണം, കേരളം

Advertisement

ഇടുക്കി.സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചുള്ള സുരക്ഷാ പരിശോധന മുല്ലപ്പെരിയാർ അണക്കെട്ടിൽ വേഗത്തിൽ നടത്തണമെന്ന് കേരളം. മേൽനോട്ടസമിതി യോഗത്തിൽ യോഗത്തിലാണ് ആവശ്യം ശക്തമായി ഉന്നയിച്ചത്. എന്നാൽ ബേബിഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷാ പരിശോധന നടത്താൻ കഴിയുവെന്ന നിലപാടിലാണ് തമിഴ്നാട്.


ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തിയത് 2011 ലാണ്. അഞ്ചുവർഷത്തിനുള്ളിൽ വീണ്ടും വിദഗ്ധസമിതിയുടെ സുരക്ഷാ പരിശോധന അണക്കെട്ടിൽ വേണമെന്ന് കേരളത്തിൻറെ ആവശ്യപ്രകാരം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തമിഴ്നാടിന്റെ നിസ്സഹകരണ മൂലം മുടങ്ങിക്കിടക്കുന്ന പരിശോധന ഉടൻ നടത്തണമെന്ന ശക്തമായി ആവശ്യമാണ് കേരളം ഇന്നലെ നടന്ന മേൽനോട്ടസമിതിയുടെ യോഗത്തിൽ ഉന്നയിച്ചത്. അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത, ഡാമിൻറെ ചലനം, വികാസം തുടങ്ങി മുഴുവൻ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.

ബേബിഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കണമെന്ന ആവശ്യം തമിഴ്നാട് യോഗത്തിൽ ആവർത്തിച്ചു. എന്നാൽ ഇതിൽ വനം വകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളം പറഞ്ഞു. വള്ളക്കടവിൽ നിന്നും അണക്കെട്ടിലേക്കുള്ള റോഡ് ടാർ ചെയ്യണമെന്നും തമിഴ് നാട് ആവശ്യം ഉന്നയിച്ചു. എന്നാൽ സമിതി നടത്തിയ പരിശോധനയിൽ റോഡ് സഞ്ചാര യോഗ്യമാണെന്ന് വിലയിരുത്തി. പരിശോധനയുടെ റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിക്കും. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത്. അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകളും ഉയർത്തി പരിശോധിച്ചു.