ഡിഎൽഎഫ് ഫ്‌ളാറ്റിലെ ഭക്ഷ്യവിഷബാധ: ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

Advertisement

കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റിൽ താമസിക്കുന്നവർക്ക് വയറിളക്കവും ഛർദിയുമുണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ശക്തമായ നടപടിയുണ്ടാകും. പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം തുടർ നടപടികൾ സ്വീകരിക്കും. ഇന്നലെയാണ് ഫ്‌ളാറ്റിലെ ഒരാൾ നേരിട്ട് ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തരമായി ഇടപെടാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു

ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഫ്‌ളാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസ്സുകളും പരിശോധിക്കും. രോഗബാധിതരായ വ്യക്തികൾ പല ആശുപത്രികളിൽ ചികിത്സ തേടിയത് കൊണ്ടാകാം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ ഇത് പെടാതിരുന്നത്. പ്രദേശത്ത് ബോധവത്കരണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു

ഛർദിയും വയറിളക്കവുമായി ഫ്‌ളാറ്റിൽ താമസിക്കുന്ന 350 പേരാണ് ഇതിനോടകം ചികിത്സ തേടിയത്. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Advertisement