25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം ആക്കിയതിനെതിരെ അധ്യാപക സംഘടനകള്‍; സര്‍ക്കാരിന്റെ തീരുമാനം നയപരമാണെന്ന് ഹൈക്കോടതി

Advertisement

കൊച്ചി: സ്‌കൂള്‍ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അധ്യാപക സംഘടനാ പ്രതിനിധികള്‍ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. പ്രവര്‍ത്തി ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത് സര്‍ക്കാരിന്റെ നയപരമായ തീരുമാനം അല്ലേയെന്ന് കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. സ്‌കൗട്ടും എന്‍എസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വര്‍ഷങ്ങളായുള്ള രീതിയാണ് മാറ്റിയതെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. പ്രായോഗികമായി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ലേയെന്ന് ചോദിച്ച കോടതി സര്‍ക്കാരിന്റെ മറുപടിയ്ക്കായി ഹര്‍ജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി.

പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കെ എസ് ടി എ ഉള്‍പ്പടെയുള്ള ഭരണാനുകൂല സംഘടനകള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവര്‍ത്തി ദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement