ഗവർണറുടെ പരിപാടിയിൽ സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന് മന്ത്രിമാർ

Advertisement

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്ത പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണവുമായി മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി.ആർ. അനിലും. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ‘ഒളിമ്പിക് ഡേ റൺ’ പരിപാടിക്കിടയാണ് സംഭവം.


ഗവർണർ പ്രസംഗിക്കുമ്പോൾ സുരേഷ് ഗോപി സ്റ്റേജ് വിട്ടിറങ്ങിയിരുന്നു. ഇതോടെ അവിടെ നിന്നിരുന്ന വിദ്യാർഥികളടക്കമുള്ള ജനക്കൂട്ടം സുരേഷ് ഗോപിയുടെ അടുത്തേക്ക് നീങ്ങുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് അവിടെയുണ്ടായ ബഹളം മൂലം ഗവർണറുടെ പ്രസംഗം ശരിക്കും കേൾക്കാത്ത അവസ്ഥയുണ്ടായി.

കൃത്യമായ മിനിറ്റ്സ് വരെ എല്ലാവർക്കും ലഭ്യമാക്കിയ പരിപാടിയിൽ ഗവർണറെപ്പോലും മാനിക്കാതെ സുരേഷ് ഗോപി നടത്തിയത് പ്രോട്ടോകോൾ ലംഘനമെന്നാണ് വി. ശിവൻകുട്ടിയുടെ ആരോപണം. ഗവർണറോടും ദേശീയഗാനത്തോടുമുള്ള അനാദരവാണ് സുരേഷ് ഗോപി നടത്തിയതെന്ന് മന്ത്രി ജി.ആർ. അനിൽ.

ഒരിക്കലുമൊരു ജനപ്രതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത രീതിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു അഭിനേതാവെന്ന നിലയിലാണ് സുരേഷ് ഗോപി ഇവിടെ പ്രവർത്തിച്ചത്. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

Advertisement