പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ്…. യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

Advertisement

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി തള്ളണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഭര്‍ത്താവായ രാഹുലിനെതിരെ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേസെടുത്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. തന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ദില്ലിയിലേക്കും തിരിച്ചു പോയി. പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്നാണ് പ്രതി ഹൈക്കോടതിയില്‍ അറിയിച്ചത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനും പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്കും പരാതിക്കാരിക്കും കോടതി നോട്ടീസ് അയക്കുകയായിരുന്നു.

Advertisement