തലസ്ഥാനത്ത് നടന്നത് ദയനീയമായ സ്ത്രീഹത്യ,ശ്രീജയുടെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നത് സുരക്ഷിതമല്ലാത്ത സാമൂഹികാവസ്ഥയിലേക്ക്

Advertisement

തിരുവനന്തപുരം. തലസ്ഥാനത്ത് നടന്നത് ദയനീയമായ സ്ത്രീഹത്യ. വിവാഹമോചിതയെ ആക്രമിച്ച് അവശയാക്കി നഗ്നചിത്രം പകര്‍ത്തി യത് ആരുമറിഞ്ഞില്ലേ, ശ്രീജയുടെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നത് സുരക്ഷിതമല്ലാത്ത സാമൂഹികാവസ്ഥയിലേക്ക്

മണികണ്ഠേശ്വരത്ത് വീട്ടമ്മ മരിച്ച സംഭവത്തിൽ മുൻ ഭർത്താവ് ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ശ്രീജയെ ക്രൂരമായി മർദ്ദിച്ച ശേഷം നഗ്നചിത്രങ്ങൾ പകർത്തി അയച്ചത് ക്രിമിനൽ കേസുകളിൽ പ്രതിയും ഇയാളുടെ സുഹൃത്തുമായ പ്രദേശവാസിക്കെന്ന് കണ്ടെത്തൽ. ഇതിൽ മനം നൊന്താണ് ആത്‌മഹത്യയെന്ന് പോലീസ്.

യുവതി മരിക്കുന്നതിന്റെ തലേദിവസം മുൻ ഭർത്താവ് വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിച്ചു. വീട്ടിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. അവശനിയിലായ ഭാര്യയുടെ വസ്ത്രങ്ങൾ വലിച്ചു കീറി ശ്രീജിത്ത് മൊബൈലിൽ നഗ്നചിത്രങ്ങൾ പകർത്തി. യുവതിയുടെ പേരിലുള്ള സ്വത്തും പണവും വീടും നൽകിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് സമീപവാസിക്ക് ചിത്രങ്ങൾ അയച്ചു കൊടുത്തു. ഇതിൽ മനംനൊന്താണ് വീട്ടമ്മ ജീവനൊടുക്കിയതെന്നാണ് കണ്ടെത്തൽ. ആത്മഹത്യ കുറിപ്പിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഭർത്താവ് തത്തമല സ്വദേശി ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രമത്തിന് രണ്ടു ദിവസം മുൻപാണ് ഇവർ വിവാഹമോചനം നേടിയത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2021ൽ പീഡിപ്പിച്ച കേസിൽ ശ്രീജിത്ത് പ്രതിയായിരുന്നു. ഇതോടെയാണ് ശ്രീജ ഇയാളിൽനിന്ന് അകന്നത്. ഏറെനാൾ വേർപിരിഞ്ഞു കഴിഞ്ഞ ഇവർക്ക് ശനിയാഴ്ച കോടതിയിൽനിന്ന് വിവാഹമോചനം ലഭിച്ചു. വിവാഹ മോചനം നേടി രണ്ടു ദിവസത്തിന് ശേഷമാണ് ശ്രീജിത്ത് യുവതിയോട് അക്രമം കാട്ടിയത്.

ശ്രീജയ്ക്ക് ആശ്വാസമാകേണ്ട സ്ഥലത്തുനിന്നും അവര്‍ക്ക് സഹായമോ, നിയമ പരിരക്ഷയോ ലഭിച്ചില്ലെന്ന് വേണം കരുതാന്‍. ആര്‍ക്കും പരാതിയില്ലാതെ ഒരു സ്ത്രീജന്മം അവസാനിക്കുകയായിരുന്നു. പ്രതിയുടെ ആഗ്രഹംപോലെ തന്നെ ഒഴിവാക്കി ജീവിക്കാന്‍ ഭാര്യയെ അയാള്‍അനുവദിച്ചില്ല. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായിട്ടും അയാള്‍ ഇത്രയും വലിയ അക്രമത്തിനായി സജീവമായി നാട്ടിലിറങ്ങി. നരഭോജി കടുവയെ നാട്ടിലിറങ്ങിയാല്‍ മണിക്കൂറുകള്‍ക്കകം പൂട്ടുന്ന സാമൂഹിക ക്രമം പക്ഷേ ഇത്തരക്കാരെ വീണ്ടുംവീണ്ടും തുറന്നുവിടുന്നുവെന്നതും ആലോചിക്കേണ്ടതാണ്.

Advertisement