വിദ്യാർഥികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പ്രസ്താവന;മന്ത്രി സജി ചെറിയാനെ തള്ളി മന്ത്രി വി ശിവൻകുട്ടി

Advertisement

തിരുവനന്തപുരം: കേരളത്തിലെ വിദ്യഭ്യാസ നിലവാരത്തെ സംബന്ധിച്ചുണ്ടായ മന്ത്രി സജി ചെറിയാന്റെ വിമർശനത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്താം ക്ലാസ് ജയിച്ചവരിൽ പല വിദ്യാർഥികൾക്കും എഴുതുവാനും വായിക്കുവാനും അറിയില്ലെന്ന സജി ചെറിയാന്റെ വിമർശനം വസ്തുത വിരുദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി. അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പത്രകുറിപ്പിൽ വ്യക്തമാക്കി.

മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയതെന്ന് വ്യക്തമാണെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here