കൂട്ടുപ്രതികളറിയാതെ കലയുടെ മൃതദേഹം മാറ്റി; തെളിവുകൾ നശിപ്പിക്കാൻ അനിൽ ‘ദൃശ്യം 2 മോഡൽ’ നടപ്പിലാക്കിയോ: സംശയത്തിൽ പൊലീസ്

Advertisement

ആലപ്പുഴ: ഇരമത്തൂർ സ്വദേശി കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ ഭർത്താവ് അനിൽ ദൃശ്യം മോഡൽ നടപ്പാക്കിയോ എന്ന് സംശ‍യിക്കുന്നതായി പൊലീസ്. കുട്ടുപ്രതികളറിയാതെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും അനിൽ ആരും അറിയാതെ മറ്റൊരിടത്തേക്ക് മാറ്റിയോ എന്നതാണ് പൊലീസ് സംശയിക്കുന്നത്. ഇതിന് വ്യക്തത വരണമെങ്കിൽ ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കണം.

പ്രതികളിലൊരാൾ ഭാര്യയുമായുണ്ടാക്കിയ വഴക്കിനിടെ കലയെ പോലെ നിന്നെയും കൊന്ന് സെപ്റ്റിക് ടാങ്കിലിടുമെന്ന് ഭീഷണിപ്പെടുത്തിയതാണ് 15 വർഷത്തിനു ശേഷം കേസ് പുറത്തുവരാൻ കാരണമായത്. ഇതിനു പിന്നാലെ എത്തിയ ഊമകത്താണ് നിർണായകമായി.

മൃതദേഹം ഉപേക്ഷിച്ച സെപ്റ്റിക് ടാങ്കിൽ നിന്നും ലോക്കറ്റ്, ഹെയർക്ലിപ്, വസ്ത്രത്തിന്‍റെ ഇലാസ്റ്റിക് എന്നിവയാണ് പൊലീസിന് ലഭിച്ചത്. മൃതദേഹ അവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടില്ല. അറസ്റ്റിലായ മൂന്നു കൂട്ടു പ്രതികൾക്കും മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചതുവരെയുള്ള വിവരങ്ങളെ അറിയൂ. ഇതാണ് ഒന്നാം പ്രതിയായ അനിൽ ഇവിടെ നിന്നും മൃതദേഹം മാറ്റിയിരിക്കാമെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്ന് അറിഞ്ഞതോടെയാണ് ഇരുവരുമായി പ്രശ്നമുണ്ടാവുന്നതെന്നും അതിന്‍റെ പ്രതികാരമായാണ് കലയെ അനിൽ കൊന്നതെന്നുമാണ് പൊലീസ് നിഗമനം. കൊലപാതക സമയത്ത് കാറിൽ അനിലും കലയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും കൊലയ്ക്ക് ശേഷം അനിൽ സുഹൃത്തുക്കളെ വിളിച്ചു വരുത്തി മൃതദേഹം സെപ്റ്റിക്ടാങ്കിൽ ഉപേഷിക്കുകയുമായിരുന്നെന്നാണ് പൊലീസ് നിഗമനം. ഒന്നര വയസായ കുട്ടിയെ ഉപേക്ഷിച്ച് കല ഇറങ്ങിപ്പോയെന്ന വാർത്ത നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു. അത്കൊണ്ട് തന്നെ കലയോടുള്ള ദേഷ്യത്തിൽ ബന്ധുക്കളാരും പരാതി നൽകിയതുമില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് കലയുടെ കൊലപാതകം പുറംലോകം അറിയാതിരുന്നത്.