വിഴിഞ്ഞം സജ്ജം, ആദ്യ മദര്‍ഷിപ്പിന് 12ന് സ്വീകരണം

Advertisement

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്തിൻ്റെ ട്രയൽ റൺ ഈ മാസം 12 മുതൽ. വിദേശത്ത് നിന്നുള്ള ഭീമൻ മദർഷിപ്പ് 12ന് ഉച്ചകഴിഞ്ഞ് തുറമുഖത്ത് എത്തും. ട്രയൽ റണ്ണിനുള്ള മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയായെന്ന് തുറമുഖ അധികൃതർ അറിയിച്ചു. കപ്പലിന് വൻ സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് സർക്കാർ

ആയിരത്തിലധികം കണ്ടൈനറുകളും ആയാണ് കൂറ്റൻ ചരക്ക് കപ്പൽ വിഴിഞ്ഞത്ത് എത്തുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ മദർ ഷിപ്പുകളിൽ ഒന്നാണ് വിഴിഞ്ഞത്ത് നങ്കൂരമിടാൻ പോകുന്നത്. മദർഷിപ്പുകൾക്ക് എത്താൻ കഴിയുന്ന രാജ്യത്തെ ഒരേയൊരു തുറമുഖമാണ് വിഴിഞ്ഞം. കപ്പലിന് പ്രവേശിക്കാനുള്ള എല്ലാ സംവിധാനങ്ങളും വിഴിഞ്ഞത്ത് സജ്ജമായി. ആദ്യ കപ്പലിന് വൻ വരവേൽപ്പ് ആയിരിക്കും സര്ക്കാര് ഒരുക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ കപ്പലിനെ സ്വീകരിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രിയും ജൂൺ 12 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുത്തേക്കും. തുറമുഖത്തിൻ്റെ 92 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. തുറമുഖത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസ് ഉടൻ പൂർത്തിയാകും. വിഴിഞ്ഞം റിംഗ് റോഡ് രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സര്ക്കാര്‍ ലക്ഷ്യമിടുന്നത്. വർഷാവസാനത്തോടെ ആദ്യഘട്ടം കമ്മീഷൻ ചെയ്യാനാണ് സര്ക്കാര് തീരുമാനം.

അതേസമയം ട്രയൽ റൺ ഒന്നര മാസം നീളുമെന്ന് എംഡി മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയൽ റൺ വിശദാംശങ്ങൾ വിശദീകരിച്ച് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യർ. കപ്പൽ എത്താനുള്ള അനുമതികളും, ലൈസന്സു‍കളും ലഭിച്ചു കഴിഞ്ഞു. ട്രയൽ റണ്ണിനായി മദർഷിപ്പിന് പിന്നാലെ മറ്റു ചെറുകപ്പലുകളും എത്തും. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിൽ നിന്നുള്ള കപ്പലുകളാണ് എത്തുന്നത്. മുഴുവൻ യന്ത്രങ്ങളുടെയും പ്രവർത്തനങ്ങൾ പരിശോധിക്കും

മദർ ഷിപ്പുകളിൽ നിന്ന് തുറമുഖത്ത് കണ്ടെയ്നറുകൾ ഇറക്കുകയും കയറ്റുകയും ചെയ്യും. മദർഷിപ്പുകളിൽ നിന്ന് ചെറു കപ്പലുകളിലേക്കും ചെറുകപ്പലുകളിൽ നിന്ന് മദർ ഷിപ്പിലേക്ക് കണ്ടെയ്നർ മാറ്റിയും ട്രയൽ നടമെന്നും ദിവ്യ പറഞ്ഞു.

Advertisement