ഹൈറിച് തട്ടിപ്പ് കേസില്‍ കമ്പനി എം.ഡി കെ.ഡി പ്രതാപന്‍ റിമാന്‍ഡില്‍

Advertisement

ഹൈറിച് തട്ടിപ്പ് കേസില്‍ കമ്പനി എം.ഡി കെ.ഡി പ്രതാപന്‍ റിമാന്‍ഡില്‍. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെയും, ഒടിടി ഇടപാടുകളുടെയും പേരില്‍ ഹൈറിച്ച് ഉടമകളും ലീഡര്‍മാരും തട്ടിയെടുത്ത കോടികള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളാക്കി വിദേശത്തേക്ക് കടത്തിയതായാണ് ഇഡിയുടെ കണ്ടെത്തല്‍. കമ്പനി എംഡി കെ.ഡി. പ്രതാപന്റെയും ഭാര്യ ശ്രീന പ്രതാപന്റെയും സ്വകാര്യ വാലറ്റുകളിലേക്ക് ഇവ മാറ്റി നിക്ഷേപിച്ചതിന്റെ രേഖകളും ഇഡി കണ്ടെത്തി. പ്രതാപന്റെ അറസ്റ്റിന് പിന്നാലെ കള്ളപ്പണമിടപാടുകളില്‍ മുഖ്യപങ്കാളികളായി കോടികള്‍ സമ്പാദിച്ച ഒരു ഡസനിലേറെ ലീഡര്‍മാരെയും കുരുക്കാനൊരുങ്ങുകയാണ് ഇഡി.
ഇന്നലെ രാത്രി എട്ടുമണിയോടെ അറസ്റ്റിലായ കെ.ഡി പ്രതാപനെ വൈദ്യ പരിശോധനശേഷമാണ് കൊച്ചിയിലെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് പ്രതാപനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.