നന്നായി വന്നവരെ പാര്‍ട്ടി സ്വീകരിച്ചതാണ്, കാപ്പ കേസ് പ്രതിയെ പാര്‍ട്ടിയിലെടുത്ത സംഭവം, മന്ത്രി വീണ ജോര്‍ജ്ജ് പ്രതികരിക്കുന്നു

Advertisement

പത്തനംതിട്ട. ആയിരക്കണക്കിന് ആളുകളാണ് പാർട്ടിയിലേക്ക് വരുന്നതെന്നും പത്തനംതിട്ടയിലെത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് എന്നും മന്ത്രി വീണ ജോര്‍ജ്ജ് പ്രതികരിച്ചു. ബിജെപിയിലും ആര്‍എസ്എസിലും പ്രവർത്തിച്ചവരാണ് പാർട്ടിയിലേക്ക് വന്നത്. വിശദമായ മറുപടി പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. ഒരു ആശങ്കക്കും അടിസ്ഥാനമില്ല. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടർന്നവർ അത് ഉപേക്ഷിച്ചു വന്നവരാണ് .അത് കൊണ്ടാണ് ചെങ്കൊടി ഏന്താൻ തയ്യാറായി വന്നത്

അതേസമയം ബിജെപി വിട്ടു വന്ന കാപ്പാക്കേസ് പ്രതിയെ സ്വീകരിച്ചതിന് ചൊല്ലി സിപിഐഎമ്മിൽ വിവാദം കത്തുകയാണ്. ആർഎസ്എസ് ബിജെപി സജീവ പ്രവർത്തകനായ ശരൺ ചന്ദ്രനെയാണ് ഇന്നലെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചത് . അതേസമയം കാപ്പ നിയമപ്രകാരം ശരണിന് താക്കീത് മാത്രമേ നൽകിയിട്ടുള്ളൂ എന്നും ഇയാളുടെ പേരിലുള്ളത് രാഷ്ട്രീയ കേസുകൾ മാത്രമാണെന്നും ആണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം .അതേസമയം തങ്ങൾ ഒഴിവാക്കിയ ആളെ ഹരിചന്ദ്രനെ പോലെ സിപിഐഎം പൂമാലയിട്ട് സ്വീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും കുറ്റപ്പെടുത്തി .

ഇന്നലെ പത്തനംതിട്ട കുമ്പഴയിൽ വച്ച് നടന്ന പരിപാടിയിലാണ് ആർഎസ്എസ് – ബി ജെ പി പ്രവർത്തകരായ 60 ഓളം പേർ സിപിഐഎമ്മിൽ എത്തിയത് . ഇരുപതോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കാപ്പാക്കേസ് പ്രതിയായ ശരൺ ചന്ദ്രൻറെ നേതൃത്വത്തിലാണ് പ്രവർത്തകർ ബിജെപി ബന്ധം ഉപേക്ഷിച്ചത് .. ശരൺ നേരത്തെ സിപിഐഎം പ്രവർത്തകരെ ആക്രമിച്ച കേസുകൾ ഉൾപ്പെടെ പ്രതിയുമാണ് . ആദ്യഘട്ടത്തിൽ ശരൺ കാപാക്കേസ് പ്രതിയെന്ന് വാദിച്ച സിപിഐഎം നേതാക്കൾ പിന്നീട് കാപ്പ നിയമപ്രകാരം താക്കീത് നൽകിയ ആളാണ് ശരണ്‍ എന്ന് വിശദീകരിക്കുന്നു

നേരിന്റെ പാതയിലേക്ക് എത്തുന്നവരെ സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് ഇന്നലെ പരിപാടി ഉദ്ഘാടനം ചെയ്ത ആരോഗ്യമന്ത്രി വീണാ ജോർജ് പറ‍ഞ്ഞു.

ശരണിനെ പാർട്ടിയിലേക്ക് സ്വീകരിച്ചതിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അമർഷമാണ് നിലനിൽക്കുന്നത് ..ക്രിമിനൽ ബന്ധമുള്ളവരെ പാർട്ടി സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ നിലപാട് പ്രഖ്യാപനം ദേശാഭിമാനിയിൽ വന്ന ദിവസം തന്നെയാണ് പത്തനംതിട്ടയിലെ നേതൃത്വം കാപ്പാക്കേസ് പ്രതിയെ മാല സ്വീകരിച്ചത്